ഗുവാഹത്തി: അസമിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോൺഗ്രസ് സ്ഥാനാർഥിക്കുനേരെ അക്രമണം.
അസം നടുവർ നിയമസഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായ സുനിൽ കുമാർ ഛേത്രിക്കാണ് ഒരു സംഘം ആളുകളുടെ മർദനമേറ്റത്. പരിക്കേറ്റ ഛേത്രിയെ ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണ്ഡലത്തിലെ നാപാം ബൈപാസിന് സമീപംവെച്ച് തിങ്കളാഴ്ച വൈകീട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു സംഘം ആളുകൾ സ്ഥാനാർഥിയെ തടഞ്ഞുനിർത്തുകയായിരുന്നു. ഛേത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തുകയും തുടർന്നുണ്ടായ സംഘർഷത്തിൽ സ്ഥാനാർഥിയെ ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു.
സംഭവത്തിന് പിന്നിൽ ഭരണകക്ഷിയായ ബി.ജെ.പി പ്രവർത്തകരാണെന്ന് അസം പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗോഗി ആരോപിച്ചു. കുറ്റക്കാരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥിക്കുപോലും സുരക്ഷയില്ലാത്ത അവസ്ഥയാണ് അസമിൽ. ഇത് സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയെയാണ് സൂചിപ്പിക്കുന്നത്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് ഭരണകൂടം മറക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 9നാണ് നടുവാറിൽ വോട്ടെടുപ്പ് നടക്കുന്നത്. മുതിർന്ന ബി.ജെ.പി നേതാവ് പത്മ ഹസാരികയാണ് മണ്ഡലത്തിൽ സുനിൽ കുമാർ ഛേത്രിയുടെ പ്രധാന എതിരാളി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.