ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ സി. ജോസഫ് വിജയിക്ക് എതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ കേസിൽ ഡി.എം.കെ എം.എൽ.എയും മുൻ മന്ത്രിയുമായ അനിത ആർ. രാധാകൃഷ്ണൻ അറസ്റ്റിൽ. മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈകോടതി തള്ളിയതിന് പിന്നാലെയായിരുന്നു തമിഴ്നാട് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ജൂൺ 20ന് തിരുച്ചെന്തൂരിന് സമീപമുള്ള ആത്തൂർ പ്രദേശത്ത് നടന്ന ഒരു പൊതുയോഗത്തിലായിരുന്നു എം.എൽ.എയുടെ വിവാദ പരാമർശം. യോഗത്തിൽ മുഖ്യമന്ത്രി വിജയിക്കെതിരെ അപകീർത്തികരവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. വിജയ് യുടെ സിനിമാ അഭിനയത്തെയും വേഷങ്ങളെയും സിനിമാ മേഖലയിൽനിന്ന് രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റത്തെയും പരാമർശിച്ചായിരുന്നു രാധാകൃഷ്ണന്റെ പരിഹാസം.
തുടർന്ന് ടി.വി.കെ ആത്തൂരിലെ നേതാവിന്റെ പരാതിയിൽ ജൂൺ 23ന് ആത്തൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അറസ്റ്റിന് മുമ്പ് മുൻകൂർ ജാമ്യം തേടി രാധാകൃഷ്ണൻ മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈകോടതി അപേക്ഷ തള്ളുകയായിരുന്നു. ഹൈകോടതി ഉത്തരവിന് പിന്നാലെ, തൂത്തുക്കുടി ജില്ലയിലെ ആത്തൂർ ടൗൺ പഞ്ചായത്ത് ഓഫീസിലായിരുന്ന രാധാകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് അദ്ദേഹത്തെ തൂത്തുക്കുടി ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു.
അതേസമയം, രാധാകൃഷ്ണന്റെ അറസ്റ്റ് തമിഴ്നാട്ടിലെ ഡി.എം.കെയും ടി.വി.കെയും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ ശക്തമാക്കി. പ്രതിപക്ഷത്തിനെതിരെ സംസ്ഥാന സർക്കാർ അടിച്ചമർത്തൽ തന്ത്രങ്ങൾ പ്രയോഗിക്കുകയാണെന്ന് ഡി.എം.കെ എം.പി കനിമൊഴി പ്രതികരിച്ചു. കൂടാതെ പൊലീസ് നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇപ്പോൾ സ്വേച്ഛാധിപത്യ സർക്കാർ ആണെന്നും ഡി.എം.കെ ഇത്തരം അടിച്ചമർത്തൽ തന്ത്രങ്ങൾക്ക് ഒരിക്കലും വഴങ്ങില്ലെന്നും കനിമൊഴി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
അതേസമയം, രാധാകൃഷ്ണന്റെ മുൻകൂർ അപേക്ഷ പരിഗണിച്ചപ്പോൾ, ഒരു ജനപ്രതിനിധി അത്തരം പ്രസ്താവനകൾ തടത്തരുതായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 1967 മുതൽ തമിഴ്‌നാട് സിനിമാ മേഖലയിൽ നിന്ന് നിരവധി നേതാക്കളെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി രാധാകൃഷ്ണന്റെ പരാമർശങ്ങൾ അനാവശ്യമാണെന്നും അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.