ന്യൂഡൽഹി: ലോക്സഭയിൽ ന്യൂനപക്ഷ എം.പിയായ ബി.എസ്.പി നേതാവ് ഡാനിഷ് അലിക്കെതിരെ നടത്തിയ പരാമർശത്തിൽ ബി.ജെ.പി എം.പിയെ സഭയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്. ബി.ജെ.പി എം.പി രമേശ് ബിധുരി നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ എല്ലാ എം.പിമാർക്കും എതിരെയുള്ളതാണെന്നും രാജ്നാഥ് സിങ്ങിന്‍റെ ഖേദപ്രകടനം മറ്റുള്ളവരുടെ കണ്ണിൽപൊടിയിടാനുള്ളതാണെന്നും അത് പര്യാപ്തമല്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
ചന്ദ്രയാൻ 3ന്‍റെ വിജയത്തെകുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു ബി.ജെ.പി എം.പിയായ രമേശ് ബിധുരി ബി.എസ്.പി എം.പിയായ ഡാനിഷ് അലിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. ഡാനിഷ് അലി സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാമെന്നും തീവ്രവാദിയാണെന്നുമടക്കമുള്ള പരാമർശങ്ങളായിരുന്നു ബിധുരി ഉന്നയിച്ചത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രംഗത്തെത്തിയിരുന്നു.
അതേസമയം പുതിയ പാർലമെന്‍റ് മന്ദിരത്തിൽ വെച്ച് ഇത്തരം പരാമർശങ്ങൾ അങ്ങേയ്ക്ക് മുൻപിൽ വെച്ചുതന്നെ കേൾക്കേണ്ടി വന്നതിൽ വേദനയുണ്ട് എന്നായിരുന്നു ഡാനിഷ് അലിയുടെ പ്രതികരണം. തനിക്കെതിരെ നടത്തിയ അസഭ്യപരാമർശങ്ങളിൽ രമേശ് ബിധുരിക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.