ന്യൂഡൽഹി: ഡൽഹിയിലെ ലുട്ടെയ്ൻസ് മേഖലയിലെ കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണികൾക്കായി സർക്കാർ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതിനെതിരെ കോക്രോച്ച് ജനതാ പാർട്ടി. പി.എം കെയർ ഫണ്ടിന് പിന്നാലെയാണ് മന്ത്രിമാരുടെ വീടുകളുടെ നവീകരണ ചെലവുകൾ ചൂണ്ടിക്കാട്ടി സി.ജെ.പി വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ തുക സർക്കാർ സ്കൂളുകളുടെ നിലവാരം ഉയർത്താൻ ഉപയോഗിക്കണമെന്നാണ് സി.ജെ.പിയുടെ ആവശ്യം.
കഴിഞ്ഞ 12 വർഷത്തിനിടയിൽ മന്ത്രിമാരുടെ വസതികളുടെ അറ്റകുറ്റപ്പണികൾക്കായി ആകെ 547.68 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചതെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. 2014-15 കാലഘട്ടത്തിൽ പ്രതിവർഷം 27 കോടി രൂപയായിരുന്ന അറ്റകുറ്റപ്പണി ചെലവ് 2025-26 ആയപ്പോഴേക്കും റെക്കോർഡ് തുകയായ 92 കോടി രൂപയായി വർദ്ധിച്ചതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ കണക്കുകൾ ചൂണ്ടിക്കാട്ടി എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് സി.ജെ.പി രൂക്ഷമായ പ്രതികരണവുമായി എത്തിയത്. "നിങ്ങളുടെ ആഡംബര വീടുകൾ മോടിപിടിപ്പിക്കുന്നത് നിർത്തി സ്കൂളുകൾ നന്നാക്കൂ! 92 കോടി രൂപ മുടക്കിയാൽ ലോകനിലവാരത്തിലുള്ള 10 പുതിയ സർക്കാർ സ്കൂളുകൾ നിർമിക്കാൻ സാധിക്കും. രാജ്യത്ത് പണത്തിന് പഞ്ഞമില്ല, എന്നാൽ അത് സർക്കാർ സ്കൂളുകൾക്കായി ഉപയോഗിക്കണമെന്ന ആത്മാർത്ഥതയാണ് ഇല്ലാത്തത്" എന്ന് പാർട്ടി വിമർശിച്ചു.
ആർ.ടി.ഐ രേഖകൾ പ്രകാരം 2014-നും 2019-നും ഇടയിൽ മന്ത്രിമാരുടെ വസതികളുടെ നവീകരണത്തിനായി 133.9 കോടി രൂപയും, 2019-നും 2024-നും ഇടയിൽ 250 കോടി രൂപയും, 2024 മുതൽ 2026 വരെയുള്ള കാലയളവിൽ 174.5 കോടി രൂപയുമാണ് ചെലവഴിച്ചിട്ടുള്ളത്. ഗ്രാമീണ മേഖലയിലെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സി.ജെ.പി അടുത്തിടെ 'സ്കൂൾ തിക്ക് കരോ' എന്ന പേരിൽ പുതിയ ക്യാമ്പെയ്നും ആരംഭിച്ചിരുന്നു. കുടിവെള്ളം, ശുചിമുറി, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഉറപ്പാക്കാനാണ് ഈ ക്യാമ്പെയ്ൻ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.