ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചതിന് പിന്നാലെ, സന്തോഷവും ആശ്വാസവും പങ്കുവെച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ. ‘നമ്മൾ അത് നേടിയെടുത്തു’ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിർണ്ണായക തീരുമാനം പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ഒരു മാസത്തിലേറെയായി രാജ്യതലസ്ഥാനത്തെ ജന്തർ മന്തറിലും വിവിധ സംസ്ഥാനങ്ങളിലും ഇരമ്പിയടിച്ച വിദ്യാർഥി പ്രക്ഷോഭത്തിന്റെ ചരിത്രവിജയമായാണ് ഈ രാജിയെ സി.ജെ.പി വിശേഷിപ്പിച്ചത്.
ആദ്യമായാണ് ഒരു മന്ത്രി പ്രതിഷേധത്തെ തുടർന്ന് മോദി മന്ത്രിസഭയിൽനിന്ന് രാജിവെച്ചിരിക്കുന്നത്. ആദ്യമായാണ് 12 വർഷത്തെ മോദി ഭരണത്തിൽ ഒരു മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതും. ധർമേന്ദ്ര പ്രധാൻ പ്രധാനമന്ത്രിക്ക് രാജിക്കത്ത് നൽകിയ വിവരമറിഞ്ഞതിന് പിന്നാലെ മാധ്യമങ്ങളോടും പ്രവർത്തകരോടും സംസാരിക്കുകയായിരുന്നു അഭിജീത് ദിപ്‌കെ. ‘ഈ വിജയം എന്‍റേയോ സി.ജെ.പിയുടേതോ മാത്രം അല്ല. ഉറക്കമൊഴിച്ച് ജന്തർ മന്തറിലും രാജ്യത്തുടനീളമുള്ള തെരുവുകളിലും സമാധാനപരമായി പ്രതിഷേധിച്ച ലക്ഷക്കണക്കിന് വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും വിജയമാണ്. അടിച്ചമർത്തലുകൾക്കും പ്രതികൂല സാഹചര്യങ്ങൾക്കും മുന്നിൽ നമ്മൾ തോറ്റുകൊടുത്തില്ല. നമ്മൾ അത് നേടിയെടുത്തു. അഭിജീത് ദിപ്‌കെ പറഞ്ഞു.
വിജയ വാർത്ത പുറത്തുവന്നതോടെ കുട്ടികളെല്ലാം വലിയ ആവേശത്തിലാണ്. പ്രവർത്തകർ നൃത്തംവെക്കുകയും ഇന്ത്യൻ പതാകയും ഭരണഘടനയുമേന്തി തെരുവുകളിൽ മുദ്രാവാക്യം വിളിക്കുകയും ആവേശം പ്രകടിപ്പിക്കുകയും ചെയ്യുകയാണ്. അവിടെയുണ്ടായിരുന്ന എല്ലാവരും ചേർന്ന് വന്ദേമാതരം ആലപിച്ചാണ് ഈ ചരിത്ര മുഹൂർത്തം ആഘോഷിച്ചത്. ഡോ. ബി.ആർ. അംബേദ്കറുടെ ഫോട്ടോ കൈയിൽ ഉയർത്തിപ്പിടിച്ചാണ് അഭിജിത്ത് സംസാരിച്ചത്. അടിച്ചമർത്തലുകൾക്കെതിരെ ഭരണഘടനാപരമായ വഴിയിലൂടെ വിജയം നേടിയതിന്റെ വലിയ ചാരിതാർത്ഥ്യത്തിലായിരുന്നു എല്ലാവരും.
ആത്മഹത്യ ചെയ്ത കുട്ടികളുടെ ചിത്രത്തെ നോക്കി നിങ്ങൾക്ക് നീതി കിട്ടിയെന്ന് പറഞ്ഞ ദീപ്കെ കുട്ടികൾക്ക് ആദരാഞ്ജലി നേരുന്നുവെന്നും കൂട്ടിച്ചേർത്തു. 35 ദിവസം നീണ്ട സമരത്തിനൊടുവിലാണ് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത്. നിരാഹാര സമരം വാർത്തകളിൽ നിറഞ്ഞുനിന്നതോടെ, യുവാക്കളുടെ വൻപട തന്നെ ഈ സമരത്തിലേക്ക് ഒഴുകിയെത്തി. പ്രമുഖ വിദ്യാർഥി സംഘടനകളുടെ കൂടെ ശക്തമായ പിന്തുണ ലഭിച്ചതോടെ, പ്രക്ഷോഭം രാജ്യത്തുടനീളം വൻ തരംഗമായി മാറിയിരുന്നു.
സുപ്രീംകോടതി വിചാരണക്കിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് 30കാരനായ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റും ബോസ്റ്റൺ യൂണിവേഴ്സിറ്റി മുൻ വിദ്യാർഥിയുമായ അഭിജീത് ദീപ്കെ കോക്രോച്ച് ജനതാ പാർട്ടി എന്ന പ്ലാറ്റ്‌ഫോമിന് തുടക്കമിട്ടത്. കേവലം ഒരു സോഷ്യൽ മീഡിയ പരിഹാസമായി തുടങ്ങിയ ഈ കൂട്ടായ്മ പിന്നീട് ലക്ഷക്കണക്കിന് യുവാക്കളുടെ ശബ്ദമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.