ന്യൂഡൽഹി: രാജ്യവ്യാപകമായി നടത്തിവന്ന സമരം കോക്ക്റോച്ച് ജനതാ പാർട്ടി പിൻവലിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ സമരക്കാരെ പൊലീസ് തടഞ്ഞുവെക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതായി വാർത്തകൾ പുറത്തുവരുന്നു. ഈ പശ്ചാത്തലത്തിൽ പ്രതിഷേധക്കാർക്ക് മുൻപ് നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പി രംഗത്തെത്തി. കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവർ വിഷയം ഉടനടി ഇടപെട്ട് പരിഹരിക്കണമെന്ന് പാർട്ടി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സമരത്തിൽ പങ്കെടുത്തവർക്കെതിരെ നിലവിലോ ഭാവിയിലോ യാതൊരുവിധ പ്രതികാര നടപടികളും ശിക്ഷാ നടപടികളും ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് പറഞ്ഞു. എന്നാൽ ബി.ജെ.പി അല്ലെങ്കില്‍ എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന അറസ്റ്റ് വാർത്തകൾ ഏറെ ആശങ്കാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തിൽ പങ്കെടുത്ത നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ കേസുകളോ എഫ്.ഐ.ആറുകളോ രജിസ്റ്റർ ചെയ്യരുതെന്നതായിരുന്നു തങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നെന്ന് സംഘടന ഓർമ്മിപ്പിച്ചു.
നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുള്ള എല്ലാ പ്രതിഷേധക്കാരെയും അടിയന്തരമായി മോചിപ്പിക്കണമെന്നും അവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്.ഐ.ആറുകൾ പിൻവലിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്നും സി.ജെ.പി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. തടങ്കലിലായവരെ മോചിപ്പിക്കുന്നതിലും കേസുകൾ പിൻവലിക്കുന്നതിലും സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ലിഖിത ഉറപ്പ് വേണമെന്നാണ് സംഘടനയുടെ ശക്തമായ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.