ന്യൂഡൽഹി: ചന്ദ്രയാൻ-2ന്റെ പരാജയത്തിന് രണ്ട് വർഷത്തിന് ശേഷം ചന്ദ്രയാൻ-3ന്റെ വിക്ഷേപണത്തിനൊരുങ്ങി ഐ.എസ്.ആർ.ഒ. ലോക്സഭയിലെ ചോദ്യത്തിന് കേന്ദ്രസർക്കാറാണ് ചന്ദ്രയാൻ മൂന്നിനെ സംബന്ധിച്ച പ്രസ്താവന നടത്തിയത്. ഈ വർഷം ആഗസ്റ്റിൽ ചന്ദ്രയാൻ-3 വിക്ഷേപിക്കുമെന്ന് സർക്കാർ അറിയിച്ചു. കോവിഡ് -19 മൂലമാണ് നിലവിലുള്ള ഐ.എസ്.ആർ.ഒയുടെ ദൗത്യങ്ങൾ വൈകിയതെന്നും ശാസ്ത്ര-സാങ്കതിക വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്ര സിങ് പറഞ്ഞു.
2008ലാണ് ഇന്ത്യ ആദ്യമായി ചന്ദ്രയാൻ ദൗത്യം തുടങ്ങിയത്. ആദ്യ ചന്ദ്രയാൻ ദൗത്യത്തിൽ ചന്ദ്രോപരിതലത്തിലെ ജലത്തിന്റെ സാന്നിധ്യം ഉൾപ്പടെയുള്ളവയെ സംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. നേരത്തെ ചന്ദ്രയാൻ -2 ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു.
ചന്ദ്രയാൻ-2ലെ ലാൻഡറും റോവറും ഇടിച്ചിറങ്ങിയപ്പോൾ ഓർബിറ്റർ ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നുണ്ട്. ചന്ദ്രയാൻ-3 ദൗത്യത്തിനായും ഇതേ ഓർബിറ്റർ തന്നെ ഉപയോഗിക്കാനാണ് ഐ.എസ്.ആർ.ഒയുടെ പദ്ധതി. അതേസമയം, ഈ ഇവർഷം ഐ.എസ്.ആർ.ഒ 19ഓളം വിക്ഷേപണങ്ങളാവും നടത്തുക. ചന്ദ്രയാന് മുമ്പ് ഈ ഫെബ്രുവരിയിൽ തന്നെ റിസാറ്റ്-1എ സാറ്റ്ലൈറ്റിന്റെ വിക്ഷേപണം നടത്തും. ഫെബ്രുവരി 14നായിരിക്കും വിക്ഷേപണമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.