വിജയവാഡ: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ എൻ. ചന്ദ്രബാബു നായിഡുവിനെ വിമാനത്താവളത്തിൽ ദേഹ പരിശോധനക്ക് വിധേയമാക്കിയതിനെതിരെ പ്രതിഷേധം. ഗണാവരം എയർപോർട്ടിൽ വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹത്തെ ദേഹപരിശോധനക്ക് വിധേയനാക്കിയത്. വിമാനത്താവള അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി ടി.ഡി.പി പ്രവർത്തകർ രംഗത്തെത്തി.
വി.ഐ.പി പരിഗണനയും ചന്ദ്രബാബു നായിഡുവിന് നിഷേധിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. എയർക്രാഫ്റ്റിനടുത്തേക്ക് സാധാരണ യാത്രക്കാർക്കൊപ്പം ബസിൽ അദ്ദേഹത്തിന് പോകേണ്ടി വന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ എയർക്രാഫ്റ്റിന് സമീപം വരെ അനുഗമിക്കാനും അനുവദിച്ചില്ല.
ബി.ജെ.പിയും വൈ.എസ്.ആർ കോൺഗ്രസും എതിരാളികളെ തെരഞ്ഞ് പിടിച്ച് പ്രതികാരം ചെയ്യുകയാണെന്ന് ടി.ഡി.പി ആരോപിച്ചു. ചന്ദ്രബാബു നായിഡുവിന് ഇസെഡ് കാറ്റഗറി സുരക്ഷ നൽകുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വീഴ്ച വരുത്തിയെന്ന് ടി.ഡി.പി നേതാവ് ചിന്ന രാജ പറഞ്ഞു. വർഷങ്ങളോളം പ്രതിപക്ഷ നേതാവായിരുന്നിട്ടും ചന്ദ്രബാബു നായിഡുവിന് ഇത്തരമൊരു അനുഭവമുണ്ടായിട്ടില്ലെന്നും ചിന്ന രാജ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.