കാവേരി ജലം: തമിഴ്നാടും കർണാടകവും യോജിപ്പിലെത്തണം -കമൽഹാസൻ

ചെന്നൈ: കാവേരി നദീജലം സംബന്ധിച്ച വിഷയത്തിൽ തമിഴ്നാടും കർണാടകവും യോജിപ്പിൽ എത്തണമെന്ന് നടൻ കമൽഹാസൻ. നദികൾ തമ്മിൽ ബന്ധിപ്പിക്കുന്ന നദീ സംയോജന പദ്ധതിയെ കുറിച്ച് ഇരു സംസ്ഥാനങ്ങളും ആലോചിക്കണം. കോടതി വിധിയെ രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങൾ ഉപയോഗിക്കുന്നത് തെറ്റാണ്. തമിഴ്നാടിന് കിട്ടുന്നത് കുറച്ചു ജലമാണെന്നും അത് സൂക്ഷിക്കാനുള്ള വഴി സർക്കാർ കണ്ടെത്തണമെന്നും കമൽഹാസൻ ആവശ്യപ്പെട്ടു. 

20 വർഷമായി നിലനില്‍ക്കുന്ന കാവേരി നദീജല തര്‍ക്ക കേസില്‍ കർണാടകത്തിന് അനുകൂലമായ വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. 14.75 ഘനഅടി ജലം കർണാടകത്തിന് അധികം നൽകണമെന്നാണ് കോടതിയുടെ സുപ്രധാന വിധി. അധിക ജലം വേണമെന്ന കേരളത്തിന്‍റെയും പുതുച്ചേരിയുടെയും ആവശ്യം കോടതി തള്ളി. 

2007-ലെ കാവേരി ട്രിബ്യൂണല്‍ ഉത്തരവിനെതിരെയാണ് കര്‍ണാടകം സുപ്രീംകോടതിയെ സമീപിച്ചത്. 192 ടി.എം.സി. അടി വെള്ളം തമിഴ്നാടിന് നൽകണമെന്നായിരുന്നു ട്രൈബ്യൂണൽ ഉത്തരവ്. ഈ ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്ത് തമിഴ്നാടിനുള്ള പങ്ക് 177.25 ആയി കുറക്കുകയായിരുന്നു സുപ്രീംകോടതി. 

ഇതിലൂടെ 14.75 ഘനഅടി വെള്ളം കർണാടകത്തിന് ലഭിക്കും. ഇതോടെ കര്‍ണാടകയുടെ വിഹിതം 284.25 ടി.എം.സിയായി. തമിഴ്നാട്, കേരളം, കർണാടകം എന്നീ മുന്നു സംസ്ഥാനങ്ങളും കേസിൽ കക്ഷികളാണ്. മൂന്ന് സംസ്ഥാനങ്ങളും വിധി ലംഘിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

99.8 ടി.എം.സി അടി വെള്ളം വേണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം.എന്നാൽ, കാവേരിജല തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ അനുവദിച്ച 30 ടി.എം.സി ജലം നൽകാനാണ് സുപ്രീംകോടതിയും നിർദേശിച്ചിരിക്കുന്നത്. കബനിയുടെ മൂന്ന് കൈവഴികൾ കാവേരിയിലേക്ക് ഒഴുകുന്നുണ്ടെന്നായിരുന്നു കേരളത്തിന്‍റെ വാദം. പുതുച്ചേരിക്ക് ഏഴ് ടിഎംസി വെള്ളമായിരിക്കും ലഭിക്കുക.

Tags:    
News Summary - Cauvery Water Verdict: Kamal Haasan Calls for Unity Between Tamil Nadu and Karnataka -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.