ന്യൂഡൽഹി: സൈന്യത്തിന്റെ ഭരണനിർവഹണം കോടതികൾക്ക് നടത്താനാകില്ലെന്ന് സുപ്രീംകോടതി. ഒരു സൈനിക യൂനിറ്റിന്റെ ചുമതല ലഭിച്ച വനിത കേണൽ നൽകിയ ഹരജിയിൽ വാദം കേൾക്കവേയാണ് പരമോന്നത കോടതി ഈ നിരീക്ഷണം നടത്തിയത്. സാധാരണഗതിയിൽ ഇവരേക്കാൾ രണ്ട് റാങ്ക് താഴെയുള്ള ഉദ്യോഗസ്ഥരാണ് ഇത്തരം സൈനിക യൂനിറ്റിന്റെ ചുമതല വഹിക്കുന്നത്.
സൈന്യത്തിലെ രണ്ടും നാവിക സേനയിലെ ഒന്നും വനിത ഓഫിസർമാരുടെ ഹരജികളും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിലുണ്ട്. പ്രമോഷൻ ഉൾപ്പെടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ് ഹരജികൾ.
പെരുമാറ്റ സംഹിതപോലുള്ള കാര്യങ്ങളിലാണ് കോടതികൾ ഇടപെടാറുള്ളതെന്നും സേനയുടെ ഭരണനിർവഹണം കോടതികൾക്ക് നടത്താനാകില്ലെന്നും വനിത കേണലിനുവേണ്ടി ഹാജരായ അഭിഭാഷക മീനാക്ഷി അറോറയോട് കോടതി പറഞ്ഞു. തുടർന്ന് ഹരജി വിശദ വാദം കേൾക്കുന്നതിനായി സെപ്റ്റംബർ 27ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.