ലഖ്നോ: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കേണ്ടി വന്നാലും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. സമാജ്വാദി പാർട്ടി സ്ഥാനാർഥികളെ തോൽപ്പിക്കണമെന്ന് മായാവതി ആഹ്വാനം ചെയ്തതോടെയാണ് അവർ ബി.ജെ.പിക്കൊപ്പം പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.
ബി.ജെ.പിയും ബി.എസ്.പിയും തമ്മിലുള്ള സഖ്യം വരാനിരിക്കുന്ന ഒരു തെരഞ്ഞെടുപ്പിലും സാധ്യമാവില്ല. വർഗീയ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ ബി.എസ്.പിക്ക് സാധിക്കില്ലെന്ന് മാധ്യമപ്രവർത്തകരോട് മായാവതി പറഞ്ഞു. എല്ലാവർക്കും എല്ലാ മതങ്ങൾക്കും ഗുണമുണ്ടാകണമെന്നാണ് ബി.എസ്.പി ആഗ്രഹിക്കുന്നത്. ഇതിന് നേർവിപരീതമാണ് ബി.ജെ.പിയുടെ രാഷ്ട്രീയം. വർഗീയവും, മതപരവും മുതലാളിത്ത വ്യവസ്ഥിതിയിൽ ഊന്നിയതുമായ ബി.ജെ.പി പ്രത്യയശാസ്ത്രത്തോട് ചേർന്ന് നിൽക്കാൻ ബി.എസ്.പിക്ക് ആവില്ലെന്ന് മായാവതി പറഞ്ഞു.
രാജ്യസഭ തെരഞ്ഞെടുപ്പിലും സ്റ്റേറ്റ് കൗൺസിൽ തെരഞ്ഞെടുപ്പിലും എസ്.പിയെ തോൽപ്പിക്കാനായി വോട്ട് ചെയ്യുമെന്ന് മായാവതി പറഞ്ഞിരുന്നു. ബി.ജെ.പിയുടേതോ മറ്റേതെങ്കിലും പാർട്ടിയുടേയോ സ്ഥാനാർഥികളെ പിന്തുണക്കുമെന്നും മായാവതി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.