ന്യൂഡൽഹി: ദേശീയ പൗരത്വപ്പട്ടികയുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് പറഞ്ഞ അമിത് ഷാ, ഒരാഴ്ചയിലേറെയായി രാജ്യത്തെ പിടിച്ചുകുലുക്കിയ പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ കുഴങ്ങി. വിദ്യാർഥികളും പൗരസമൂഹവും ഉണ്ടെങ്കിലും പ്രക്ഷോഭത്തിന് പിറകിൽ കോൺഗ്രസും സമാജ്വാദി പാർട്ടിയും തൃണമൂലും അടക്കമുള്ള രാഷ്ട്രീയ കക്ഷികളാണെന്ന് അദ്ദേഹം ആരോപിച്ചു.
ഒരാഴ്ചക്കിടെ ഇത്രയധികം മനുഷ്യജീവൻ നഷ്ടമായിട്ടും പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഭാഗത്തുനിന്ന് ഒരു നീക്കവുമുണ്ടായില്ലല്ലോ എന്ന ചോദ്യത്തിന്, സമാധാനമുണ്ടാക്കാൻ ആഭ്യന്തര മന്ത്രാലയം ശ്രമിച്ചിട്ടുണ്ട് എന്നായിരുന്നു മറുപടി. ഇത്രയുംപേർ കൊല്ലപ്പെട്ടിട്ടും ആഭ്യന്തര മന്ത്രിയുടെ ഭാഗത്തുനിന്ന് ഖേദപ്രകടനം പോലും ഉണ്ടാവാത്തതും അക്രമം തുടരുന്നത് രഹസ്യാന്വേഷണ ഏജൻസികളുടെ പരാജയമല്ലേ എന്നും ചൂണ്ടിക്കാട്ടിയപ്പോൾ അമിത് ഷാക്ക് മറുപടി പറയാനായില്ല.
പൊലീസ് ആശുപത്രി െഎ.സി.യുവിൽ പ്രവേശിച്ചത് കലാപം ഇല്ലാതാക്കാനും ജനങ്ങളുടെ ജീവൻ രക്ഷിക്കാനുമാണെന്നായിരുന്നു ഷായുടെ വാദം. ബസുകളും കടകളും കത്തിച്ചാൽ അതിലുള്ളവരുടെ സുരക്ഷിതത്വം പരിഗണിക്കുമെന്നും അവരുടെ ജീവൻ രക്ഷിക്കാനായിരുന്നു പൊലീസ് വെടിവെപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വ നിയമം ബാധിക്കുന്നത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലുമാണ്. എന്നാൽ, മറ്റു ഭാഗങ്ങളിലാണ് പ്രക്ഷോഭം രൂക്ഷമെന്നും ഷാ ചൂണ്ടിക്കാട്ടി. ഇത് ജനങ്ങളുടെ ആശങ്ക കൊണ്ടല്ലേ എന്ന ചോദ്യത്തിന്, അവരെ രാഷ്ട്രീയക്കാർ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.