ബോംബ് ഭീഷണി, ഉദ്യോഗസ്ഥനെ മർദിക്കാൻ ശ്രമം: കോഴിക്കോട് സ്വദേശിനി ബംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ

ബംഗളൂരു: വിമാനത്താവളത്തിൽ ബോംബ് ഭീഷണി ഉയർത്തുകയും ഉദ്യോഗസ്ഥനെ മർദിക്കാൻ ശ്രമിക്കുകയും ചെയ്ത കോഴിക്കോട് സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി മൂന്നിന് ബംഗളൂളു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. മാനസി സതീബൈനു എന്ന യുവതിയാണ് അറസ്റ്റിലായത്. കൊൽക്കത്തയിലേക്ക് പോകാനാണ് ഇവർ വിമാനത്താവളത്തിലെത്തിയത്.

യാത്രക്കാരെ കടത്തിവിടുന്ന നടപടിക്രമങ്ങൾക്കിടയിലാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ സന്ദീപ് സിംഗിനെ ഇവർ മർദിക്കാൻ ശ്രമിച്ചത്. 8.30ന് വിമാനത്താവളത്തിലെത്തിയ മാനസി നടപടിക്രമങ്ങൾ വേഗത്തിലാക്കാനും തനിക്ക് കൊൽക്കത്തയിലേക്ക് പോകാനുള്ളതാണെന്നും സന്ദീപിനോട് പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സമയമെടുക്കുമെന്നതിനാൽ കാത്തിരിക്കണമെന്ന് സന്ദീപ് മാനസിയോട് ആവശ്യപ്പെട്ടു.

ഇതോടെ യുവതി ആക്രോശിക്കുകയും തനിക്ക് എത്രയും വേഗം കൊൽക്കത്തയിൽ എത്താൻ സാധിച്ചില്ലെങ്കിൽ വിമാനത്താവളത്തിൽ ബോംബ് ഇടുമെന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കാൻ ശ്രമിക്കുകയുമായിരുന്നു.

താൻ പറയുന്നത് പോലും കേൾക്കാൻ കൂട്ടാക്കാത്ത മാനസി ഷർട്ടിന്റെ കോളറിൽ പിടിക്കുകയും തള്ളുകയും ചെയ്‌തെന്ന് സന്ദീപ് പറഞ്ഞു. സി.ഐ.എസ്.എഫ് അധികൃതർ ഇവരെ പൊലീസിന് കൈമാറുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ചില കാരണങ്ങളാൽ മാനസി പിരിമുറുക്കത്തിലായിരുന്നെന്നും ഇവരുടെ പ്രവൃത്തിയിൽ ക്ഷമ ചോദിക്കുന്നുവെന്നും ഉദ്യോഗസ്ഥരോട് മാനസിയുടെ കുടുംബം പറഞ്ഞു.

Tags:    
News Summary - Bomb threat-attempt to beat officer- Kozhikode woman arrested at Bengaluru airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.