ന്യൂഡൽഹി: ബി.ജെ.പി വക്താവ് സംബിത് പാത്രയെ വീണ്ടും കൈയ്യോടെ പിടികൂടി ട്വിറ്റർ. കോവിഡിന്‍റെയും സെന്‍ട്രല്‍ വിസ്തയുടെയും പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയെന്ന പേരിൽ പങ്കുവെച്ച 'ടൂള്‍ കിറ്റ്' പോസ്റ്റിനാണ് ട്വിറ്റർ മാനിപ്പുലേറ്റഡ് ടാഗ് വെച്ചത്. ബി.ജെ.പി ഐ.ടി സെല്‍ തലവൻ കൂടിയായ പാത്രയുടെ ആരോപണങ്ങൾ പോയദിവസങ്ങളിൽ രാഷ്ട്രീയ വിവാദം ഉയർത്തിയിരുന്നു.
കോണ്‍ഗ്രസിന്‍റെ ഒൗദ്യോഗിക ലെറ്റര്‍ ഹെഡിലെന്ന വ്യാജേനയാണ് നിർദേശങ്ങൾ അടങ്ങിയ കുറിപ്പ് സാംബിത് പാത്ര പങ്കുവെച്ചത്. ഇത് വ്യാജമാണെന്ന് ഫാക്റ്റ് ചെക്കിങ് സൈറ്റുകൾ നേരത്തെ കണ്ടെത്തിയിരുന്നു. ടൂള്‍കിറ്റ് തയ്യാറാക്കിയത് കോണ്‍ഗ്രസ് ഗവേഷണ വിഭാഗത്തിലെ സൗമ്യ വര്‍മയാണെന്ന് സംബിത് പാത്ര ആരോപിക്കുകയുണ്ടായി.
വ്യാജമായതോ വിദ്വേഷകരമായതോ ആയ ട്വീറ്റുകള്‍ നീക്കം ചെയ്യുകയോ കൃത്രിമം എന്ന് അടയാളപ്പെടുത്തുകയോ ആണ് ട്വിറ്റര്‍ ചെയ്യാറുള്ളത്. കര്‍ഷക സമരം നടക്കുമ്പോള്‍ വൃദ്ധനായ ഒരു കര്‍ഷകന് നേരെ പൊലീസ് ലാത്തി വീശുന്ന ചിത്രം വൈറലായിരുന്നു. എന്നാല്‍ വീഡിയോ എഡിറ്റ് ചെയ്ത് സാംബിത് പാത്ര ട്വീറ്റ് ചെയ്തത് കര്‍ഷകനെ പൊലീസ് സ്പര്‍ശിച്ചിട്ടേ ഇല്ല എന്ന രീതിയിലായിരുന്നു. ഒടുവിൽ വ്യാജമാണെന്ന് കണ്ടെത്തിയ ട്വിറ്റർ കൃത്രിമം എന്ന ടാഗ് ട്വീറ്റിനൊപ്പം ചേർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.