'വെറുപ്പിന് ബി.ജെ.പിയുടെ സമ്മാനം'; രമേശ് ബിധൂരിക്ക് നിർണായക ചുമതല നൽകിയതിനെതിരെ പ്രതിപക്ഷം

ന്യൂഡൽഹി: ബി.എസ്.പി എം.പി ഡാനിഷ് അലിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ബി.ജെ.പി എം.പി രമേശ് ബിധൂരിക്ക് നിർണായക ചുമതല നൽകിയ പാർട്ടി നടപടിയിൽ വിമർശനവുമായി പ്രതിപക്ഷം. എല്ലാവർക്കുമാപ്പം, എല്ലാവരുടേയും വികസനം, എല്ലാവരുടേയും വിശ്വാസമെന്ന ബി.ജെ.പി മുദ്രവാക്യം ​വെറും അസംബന്ധമാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ട്വിറ്ററിൽ കുറിച്ചു.

കാരണം കാണിക്കൽ നോട്ടീസ് നൽകിയ ഒരാൾക്ക് നിർണായക ചുമതല നൽകാൻ ബി.ജെ.പിക്ക് എങ്ങനെ സാധിക്കുന്നുവെന്നായിരുന്നു തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മോയിത്രയുടെ ചോദ്യം. ഇതാണോ ന്യൂനപക്ഷങ്ങളോടുള്ള നിങ്ങളുടെ സ്നഹമെന്നും അവർ ചോദിച്ചു.

ബി.ജെ.പി വെറുപ്പിന് സമ്മാനം നൽകിയെന്നായിരുന്നു കപിൽ സിബലിന്റെ പ്രതികരണം. ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകൾ ഉപയോഗിച്ചാണ് ഡാനിഷ് അലിക്കെതിരെ ബി.ജെ.പി എം.പി പ്രസ്താവന നടത്തിയത്. ​29.5 ശതമാനം മുസ്‍ലിംകളുള്ള ടോങ്ക് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയാണ് അദ്ദേഹത്തിന് നൽകിയത്. വിഭജിച്ച് നേട്ടമുണ്ടാക്കാനുള്ള ബി.ജെ.പി ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ രാജസ്ഥാനിലെ ടോങ്ക് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചുമതലയാണ് ബി.ജെ.പി എം.പിക്ക് നൽകിയിരിക്കുന്നത്.കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ് മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ബി.ജെ.പിയുടെ നടപടി. സചിൻ പൈലറ്റിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ടോങ്ക്.

ചന്ദ്രയാൻ 3ന്‍റെ വിജയത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു ഡാനിഷ് അലിക്കെതിരെ ബി.ജെ.പി എം.പിയായ രമേശ് ബിധുരി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. ഡാനിഷ് അലി സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണെന്നും തീവ്രവാദിയാണെന്നുമടക്കമുള്ള അപകീർത്തികരമായ പരാമർശങ്ങളാണ് ബി.ജെ.പി എം.പി നടത്തിയത്. ‘ഈ മുല്ലയെ നാടുകടത്തണം. ഇയാൾ ഒരു തീവ്രവാദിയാണ്’ എന്നാണ് ബിധുരി പറയുന്നത്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളുൾപ്പെടെ നിരവധി പേരാണ് കടുത്ത പ്രതിഷേധമുയർത്തിയത്.

Tags:    
News Summary - 'BJP rewards hate': Opposition as Ramesh Bidhuri gets key poll responsibility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.