പുണെ: ടിപ്പു സുൽത്താനെയും ശിവജിയെയും കോൺഗ്രസ് നേതാവ് താരതമ്യപ്പെടുത്തി സംസാരിച്ചെന്ന് ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ പുണെ കോൺഗ്രസ് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സംഭവത്തിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകർക്കും രണ്ട് ബി.ജെ.പി പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും രണ്ട് മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു.
മലേഗാവ് മുനിസിപ്പൽ കോർപറേഷൻ ഡെപ്യൂട്ടി മേയർ ഷാൻ-ഇ-ഹിന്ദ് നിഹാൽ അഹമ്മദിന്റെ ഓഫിസിൽ ടിപ്പു സുൽത്താന്റെ ഛായാചിത്രം സ്ഥാപിച്ചതിനെതിരെ ഹിന്ദുത്വസംഘടനകൾ രംഗത്തുവന്നതാണ് സംഭവങ്ങളുടെ തുടക്കം. ഛത്രപതി ശിവജിയുടെ വീര്യത്തെയും അദ്ദേഹം ‘സ്വരാജ്യം’ എന്ന ആശയം അവതരിപ്പിച്ച രീതിയെയും പരിഗണിക്കുമ്പോൾ, ബ്രിട്ടീഷുകാർക്കെതിരായ ടിപ്പുവിന്റെ പോരാട്ടങ്ങളും ഈ രീതിയിൽ കാണണമെന്നാണ് കോൺഗ്രസ് നേതാവ് ഹർഷവർധൻ സപ്കൽ പറഞ്ഞത്.
എന്നാൽ, ഇതിനെതിരെ ബി.ജെ.പി രംഗത്തുവരികയായിരുന്നു. ഹർഷവർധൻ സപ്കൽക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകർ പുണെയിലെ കോൺഗ്രഡ് ഭവനുസമീപമെത്തുകയായിരുന്നു. ഇരുവിഭാഗവും നേർക്കുനേർ മുദ്രാവാക്യം വിളികളുമുണ്ടായി. തുടർന്ന് കല്ലേറ് നടക്കുകയായിരുന്നു. സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് ജോയന്റ് പൊലീസ് കമീഷണർ രഞ്ജൻ കുമാർ ശർമ പറഞ്ഞു.
മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് സപ്കലിന് പിന്തുണയുമായെത്തി. ബി.ജെ.പിയുടേത് ഇരട്ടത്താപ്പാണെന്നും ധ്രുവീകരണ അജണ്ട പിന്തുടരുകയാണെന്നും സച്ചിൻ സാവന്ത് ആരോപിച്ചു. ബി.ജെ.പി പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകിയതായി പുണെ സിറ്റി കോൺഗ്രസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.