കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറ്റം നടത്തുമ്പോൾ, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രിയാൻ മുമ്പ് നടത്തിയ വെല്ലുവിളി ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവ ചർച്ചയാകുന്നു. കൊൽക്കത്തയിലോ സൗത്ത് 24 പർഗാനാസിലോ ബി.ജെ.പി ഓരോ സീറ്റ് ജയിക്കുമ്പോഴും ഓരോ തൃണമൂൽ എം.പി വീതം തലമൊമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
കൊൽക്കത്തയിലെ 11 സീറ്റുകളിൽ ഒരെണ്ണമെങ്കിലും ബി.ജെ.പി ജയിച്ചാൽ തൃണമൂൽ എം.പിമാർ തല മൊട്ടയടിക്കുമെന്ന് കഴിഞ്ഞ മാസം ഡെറക് ഒബ്രിയാൻ പറഞ്ഞിരുന്നു. എന്നാൽ, തിങ്കളാഴ്ച വൈകുന്നേരം അഞ്ച്മണി വരെയുള്ള കണക്കുകൾ പ്രകാരം കൊൽക്കത്തയിലെ 11ൽ അഞ്ച് സീറ്റുകളിലും ബി.ജെ.പിയാണ് മുന്നിട്ടുനിൽക്കുന്നത്. മാണിക്കത്തല, രാഷ് ബിഹാരി തുടങ്ങിയ പ്രധാന മണ്ഡലങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
സംസ്ഥാനത്താകെ 200ലേറെ സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ, ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 100 സീറ്റുകൾക്ക് താഴെയാണ് നിൽക്കുന്നത്. 2021ൽ നേടിയ 215 സീറ്റുകളേക്കാൾ കൂടുതൽ ഇത്തവണ നേടുമെന്ന തൃണമൂൽ നേതൃത്വത്തിന്റെ അവകാശവാദങ്ങൾക്കും ഇത് വലിയ തിരിച്ചടിയായി.
തിരിച്ചടി നേരിടുന്നുണ്ടെങ്കിലും തോൽവി സമ്മതിക്കാൻ മമത ബാനർജി തയ്യാറായിട്ടില്ല. വോട്ടെണ്ണലിൽ ബി.ജെ.പി കൃത്രിമം കാണിക്കുന്നുണ്ടെന്നും ആദ്യ ഘട്ടങ്ങളിൽ ബി.ജെ.പിയുടെ വിജയങ്ങൾ കാണിക്കുന്നത് അവരുടെ പ്ലാൻ ആണെന്നും അവർ ആരോപിച്ചു.
സൗത്ത് 24 പർഗാനാസിലെ 31 സീറ്റുകളിലും സമാനമായ വെല്ലുവിളി ഡെറക് ഒബ്രിയാൻ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.