ന്യൂഡൽഹി: ദേശീയ പാർട്ടികൾക്ക് 2024-25 ൽ ലഭിച്ച സംഭാവനകളിൽ മുൻ വർഷത്തെ അപേക്ഷിച്ച് 161 ശതമാനം വർധന. ബി.ജെ.പിയാണ് സംഭാവനയുടെ കാര്യത്തിൽ മറ്റ് പാർട്ടികളേക്കാൾ ബഹുദൂരം മുന്നിൽ. മറ്റെല്ലാ പാർട്ടികൾക്കും ലഭിച്ച മൊത്തം സംഭാവനയുടെ പത്ത് മടങ്ങിൽ കൂടുതൽ ബി.ജെ.പിക്ക് വരുമെന്നാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്.
ദേശീയ പാർട്ടികൾ വെളിപ്പെടുത്തിയ മൊത്തം കണക്ക് 6,648.563 കോടി രൂപയാണ്. 20,000 രൂപക്ക് മുകളിൽ വരുന്ന 11,343 സംഭാവനകളുടെ കണക്കാണ് റിപ്പോർട്ടിൽ ഉള്ളത്. 5,522 സംഭാവനകളിൽ നിന്ന് ബി.ജെ.പിക്ക് മാത്രം 6,074.015 കോടി രൂപ ലഭിച്ചു.
2,501 സംഭാവനകളിൽ നിന്നായി കോൺഗ്രസിന് ലഭിച്ചത് 517.394 കോടി രൂപയാണ്. കോൺഗ്രസ്, ആം ആദ്‍മി പാർട്ടി, സി.പി.എം, നാഷനൽ പീപ്പിൾസ് പാർട്ടി എന്നിവക്ക് മൊത്തം ലഭിച്ച സംഭാവനകളെ അപേക്ഷിച്ച് പത്ത് മടങ്ങിലും കൂടുതലാണ് ബി.ജെ.പിക്ക് ലഭിച്ചതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അതേസമയം 20,000 രൂപയിൽ കൂടുതൽ സംഭാവന ലഭിച്ചില്ലെന്നാണ് ബഹുജൻ സമാജ് പാർട്ടി പ്രഖ്യാപിച്ചത്. കഴിഞ്ഞ 19 വർഷമായി തങ്ങളുടെ സംഭാവനകൾ അതിൽ താഴെയായിരുന്നു എന്നാണ് പാർട്ടി അറിയിച്ചത്.
ബി.ജെ.പിക്ക് ലഭിച്ച സംഭാവനയുടെ കാര്യത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 171 ശതമാനം വർധനയുണ്ട്. പ്രൂഡന്‍റ് ഇലക്‌ടറൽ ട്രസ്റ്റ് മാത്രം ബി.ജെ.പിക്ക് 2413.465 കോടി രൂപ നൽകി.
കോൺഗ്രസിന് ലഭിച്ച സംഭാവന മുൻ വർഷത്തേക്കാൾ 84 ശതമാനം വർധിച്ചു. ആം ആദ്‍മി പാർട്ടിക്ക് 27.044 കോടി രൂപയും, നാഷനൽ പീപ്പിൾസ് പാർട്ടിക്ക് 1.943 കോടി രൂപയുമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.