ബംഗളുരു: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ അസമിന് പിന്നാലെ കർണ്ണാടകയിലും ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാൻ നീക്കം. രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള ചർച്ചകൾ നടന്നുവരികയാണെന്നും അതിർത്തിക്കപ്പുറത്തു നിന്ന് ആളുകളെത്തി താമസമാക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കർണാടകയാണെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
ഒരുപാട് പ്രശ്നങ്ങൾ കർണാടകയിലുണ്ട്. അതിനാൽതന്നെ തങ്ങൾ മുഴുവൻ വിവരങ്ങളും ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തിയശേഷം മുന്നോട്ട് പോകുമെന്നും ബസവരാജ് ബൊമ്മൈ വ്യക്തമാക്കി.
‘‘മുതിർന്ന ഉദ്യോഗസ്ഥരോട് നിയമത്തെ കുറിച്ച് പഠിക്കാൻ പറഞ്ഞിട്ടുണ്ട്. ബംഗളുരുവിലും മറ്റ് വലിയ നഗരങ്ങളിലും വിദേശികൾ വന്ന് താമസമാക്കിയിട്ടുണ്ട്. അവർ കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുന്നതായ വിവരം ഞങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ചിലർ അറസ്റ്റ്് ചെയ്യപ്പെട്ടിട്ടുണ്ട്. ഇൗ ആഴ്ച തന്നെ ദേശീയ പൗരത്വ പട്ടിക സംബന്ധിച്ച് വ്യക്തമായ തീരുമാനമെടുക്കും.’’ ബസവരാജ് പറഞ്ഞു.
അസമാണ് നിലവിൽ ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കിയ ഏക സംസ്ഥാനം. ആഗസ്റ്റ് 31ന് പുറത്തുവിട്ട അന്തിമ പട്ടികയിൽ 19 ലക്ഷം ആളുകളാണ് പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.