നരേന്ദ്രമോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ‘ഭീകരവാദി’യെന്ന് ആക്ഷേപിച്ചുവെന്ന വിവാദത്തിൽ, കോൺഗ്രസ് അധ്യക്ഷനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വിവാദം പ്രചാരണ വിഷയമായിട്ടുണ്ട്. ഖാർഗെയുടെ പരാമർശം അതിരുവിട്ടതാണെന്നും, കേവലം രാഷ്ട്രീയ വിമർശനത്തിനപ്പുറം അത് പ്രധാനമന്ത്രി സ്ഥാനത്തിന്റെ അന്തസ്സ് തകർക്കുന്നതാണെന്നും ബി.ജെ.പി ആരോപിക്കുന്നു.
അപകീർത്തികരമായ പരാമർശത്തിൽ മനോവിഷമവും ആത്മരോഷവും ഉള്ളതുകൊണ്ടാണ് കമീഷന്റെ പക്കൽ പരാതിയുമായി എത്തിയതെന്ന് കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജു, നിർമല സീതാരാമൻ, അർജുൻ റാം മേഘ്വാൾ എന്നിവർ ഉൾപ്പെട്ട സംഘം അറിയിച്ചു. കേവലം ബി.ജെ.പിയുടെ വിഷയമല്ല രാജ്യത്തിന്റെ പ്രശ്നമാണിതെന്നും പ്രധാനമന്ത്രി പാർട്ടിയുടേതല്ല, രാജ്യത്തിന്റേതാണെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. കർശന നടപടിയെടുക്കണമെന്ന് കമീഷനോട് ആവശ്യപ്പെട്ടുവെന്നും ഖാർഗെ മാപ്പുപറയണമെന്നും റിജിജു ആവശ്യപ്പെട്ടു. പരാതി കമീഷൻ സ്വീകരിച്ചെന്നും, അതിൽ ഉന്നയിച്ച കാര്യങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
24 മണിക്കൂറിനകം മറുപടി നൽകണം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തീവ്രവാദി എന്നുവിളിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് 24 മണിക്കൂറിനകം വിശദീകരണം നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ടു. ഖാർഗെയുടെ നടപടി അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നതെന്ന് കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.