ന്യൂഡൽഹി: രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം നിഷേധിച്ച് ബി.ജെ.പി. സ്വന്തം പക്ഷത്തെ എം.എൽ.എമാരെ പോലും കൂടെ നിർത്താൻ കഴിയാത്ത കോൺഗ്രസ് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുകയാണെന്ന് ബി.ജെ.പി വക്താവ് സംപ്രീത് പത്ര പറഞ്ഞു.
കോൺഗ്രസ് അവരുടെ പരാജയം മറച്ചുവെക്കാൻ ബി.ജെ.പിയെ പഴിക്കുകയാണ്. കൃത്രിമമായി ഉണ്ടാക്കിയ ശബ്ദരേഖയാണ് ഇതിന് ഉപയോഗിക്കുന്നതെന്നും സംപ്രീത് പത്ര വാർത്തസമ്മേളനത്തിൽ പറഞ്ഞു.
രാജസ്ഥാൻ സർക്കാറിനെ അട്ടിമറിക്കാൻ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ്ങും കോൺഗ്രസ് നേതാവ് ബൻവർലാൽ ശർമയും ചേർന്ന് ഗൂഢാലോചന നടത്തുന്നുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചിരുന്നു. വിമത എം.എൽ.എമാരും ബി.ജെ.പി നേതാക്കളും തമ്മിൽ നടന്നതായി പറയുന്ന സംഭാഷണത്തിന്‍റെ രേഖകളും സുർജേവാല വാർത്തസമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു.
ഇത് നിഷേധിച്ചാണ് ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്.
അതിനിടെ, സചിൻ പൈലറ്റിന്‍റെ നേതൃത്വത്തിലുള്ള 18 വിമത എം.എൽ.എമാരെ നിയമസഭ സ്പീക്കർ അയോഗ്യരാക്കിയതിനെതിരെ നൽകിയ ഹരജിയിൽ ഹൈക്കോടതിയിൽ വാദം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.