ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെ പിന്തുണച്ചുകൊണ്ട് ബംഗളൂരുവിലെ ടൗൺഹാളിൽ പ്രകടനം നടന്നപ്പോൾ ബെൻസൻ ടൗണിലെ ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹിലെ എതിർ പ്രതിഷേധ സമരത്തിന് പൊലീസ് അനുമതി നിഷേധിച്ചു. ശനിയാഴ്ച അർധരാത്രിയോടെതന്നെ മൂന്നുദിവസം ബംഗളൂരുവിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ പിൻവലിച്ചിരുന്നു.
അനുകൂലിച്ചും എതിർത്തുകൊണ്ടും ഞായറാഴ്ച ബംഗളൂരുവിലും സമീപ പ്രദേശങ്ങളിലും നടക്കുന്ന പ്രകടനങ്ങൾക്ക് എല്ലാം അനുമതി നൽകിയിട്ടുണ്ടെന്നാണ് സിറ്റി പൊലീസ് കമീഷണർ ഭാസ്കർ റാവു അറിയിച്ചിരുന്നതെങ്കിലും ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹിൽ പൗരത്വ ഭേദഗതിക്കെതിരെ ദേശീയ ഐക്യമായി സത്യഗ്രഹ എന്ന പേരിൽ നടത്താനിരുന്ന പ്രതിഷേധ ധർണക്കാണ് അനുമതി നിഷേധിച്ചത്.
അതേസമയം, ടൗൺഹാളിൽ ബി.ജെ.പിയെയും കേന്ദ്ര സർക്കാറിനെയും പിന്തുണച്ചുകൊണ്ട് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ‘ഇന്ത്യ സപ്പോർട്ട് സി.എ.എ’ എന്ന തലക്കെട്ടിൽ ഞായറാഴ്ച രാവിലെ പത്തിന് പ്രകടനം നടന്നു. പിന്നാലെ ഉച്ചക്കുശേഷം ആട്ടവും പാട്ടവും കലാപരിപാടികളുമായി പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് ‘ബഹുസ്വര ഇന്ത്യ ശക്തമായ ഇന്ത്യ’ എന്ന തലക്കെട്ടിൽ ആയിരങ്ങൾ പങ്കെടുത്ത സാംസ്കാരിക സായാഹ്നവും നടന്നു.
നിയമത്തെ അനുകൂലിച്ചും എതിർത്തും ടൗൺഹാളിൽ സമരം നടന്നെങ്കിലും ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹിലെ പ്രതിഷേധ പരിപാടിക്ക് അനുമതി നിഷേധിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹിൽ നടക്കേണ്ടിയിരുന്ന പ്രതിഷേധം തിങ്കളാഴ്ചയിലേക്ക് മാറ്റിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.