ന്യൂഡൽഹി: കൊൽക്കത്തയിലെ ജാദവ്പൂർ യൂനിവേഴ്സിറ്റിയിൽ എസ്.എഫ്.ഐയുടേയും ഐസയുടെയും പ്രതിഷേധം അക്രമാസക്തമായി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാഭ്യാസമന്ത്രി ബ്രാതിയ ബസുവിന് നേരെ പ്രതിഷേധമുണ്ടായത്. വിദ്യാർഥികൾ മന്ത്രി സഞ്ചരിച്ച വാഹനത്തിന്റെ ഗ്ലാസ് തകർത്തു.
മന്ത്രിയെത്തുന്നതിന് മുമ്പ് തന്നെ കാമ്പസിൽ പ്രതിഷേധം തുടങ്ങിയിരുന്നു. എന്നാൽ, യൂനിവേഴ്സിറ്റി ഉദ്യോഗസ്ഥർ വിദ്യാർഥികളെ പിരിച്ചുവിടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടർന്ന് മന്ത്രിയെത്തിയതോടെ പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു.
വിദ്യാർഥികൾ മന്ത്രിയുടെ കാറിന്റെ ബോണറ്റിൽ ഇടിക്കുകയും വാഹനത്തിന് നേരെ ഷൂസ് വലിച്ചെറിയുകയും ചെയ്തു. പിന്നീട് ദീർഘസമയമെടുത്താണ് മന്ത്രിക്ക് പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് പുറത്തേക്ക് എത്താനായത്. പരിക്കേറ്റ മന്ത്രിയെ എസ്.എസ്.കെ.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്വാസതടസ്സവും പൊട്ടിയ ഗ്ലാസിന്റെ ചില്ലുകൊണ്ടുള്ള മുറിവുമാണ് മന്ത്രിക്കുണ്ടായത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയെങ്കിലും പ്രശ്നങ്ങളൊന്നും കണ്ടെത്താൻ സാധിച്ചില്ല. ബസുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.