മമത ബാനർജി
പശ്ചിമ ബംഗാൾ: പശ്ചിമ ബംഗാളിലെ നിരവധി ജില്ലകളിലെ സംഘടന പുനഃക്രമീകരണങ്ങൾ ഞായറാഴ്ച തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചു, ന്യൂനപക്ഷ സെല്ലിലെ മാറ്റങ്ങളും ഇതിൽ ഉൾപ്പെടുന്നു. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയെ നേരിടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ടി.എം.സി ഈ നടപടി സ്വീകരിച്ചത്. നാദിയ, ബിർഭം, ബാസിർഹട്ട് തുടങ്ങിയ ജില്ലകളിലെ വനിത, യുവ, തൊഴിലാളി വിഭാഗങ്ങൾക്കായി ഭരണകക്ഷി പുതിയ ബ്ലോക്ക്, സിറ്റി പ്രസിഡന്റുമാരെ നിയമിച്ചു. പാർട്ടി പുതിയ ജില്ലാതല കമ്മിറ്റികളും രൂപവത്കരിച്ചു.
പാർട്ടി പ്രസിഡന്റ് മമത ബാനർജിയുടെ പ്രചോദനത്തിലും മാർഗനിർദേശത്തിലും തൃണമൂൽ കോൺഗ്രസ് പുതിയ ബ്ലോക്ക്/സിറ്റി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ടി.എം.സി പ്രസ്താവനയിൽ പറഞ്ഞു. ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കാനും ബി.ജെ.പിയുടെ ഹിന്ദുത്വ തന്ത്രത്തെ ചെറുക്കാനും പാർട്ടി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നാണ് വിവരം.
ടി.എം.സിയെ നേരിടാൻ, കൊൽക്കത്ത നോർത്ത് ആൻഡ് സൗത്ത്, നോർത്ത് ആൻഡ് സൗത്ത് 24 പർഗാനാസ്, മുർഷിദാബാദ് (ബെർഹാംപുർ, ജിയാഗഞ്ച്) എന്നിവയുൾപ്പെടെ 35 ജില്ലകൾക്കായി തൃണമൂൽ കോൺഗ്രസ് പുതിയ പ്രസിഡന്റുമാരെ നിയമിച്ചു. ന്യൂനപക്ഷ സമൂഹവുമായി കൂടുതൽ അടുത്ത ബന്ധം ഉറപ്പാക്കുന്നതിനാണ് ഈ നിയമനങ്ങൾ ലക്ഷ്യമിടുന്നത്.
നേതാക്കളുടെയും പ്രവർത്തകരുടെയും പ്രകടനത്തെയും പൊതുജനങ്ങളുമായുള്ള ബന്ധത്തെയും അടിസ്ഥാനമാക്കിയാണ് ഞങ്ങൾ മാറ്റങ്ങൾ വരുത്തുന്നതെന്ന് ടി.എം.സി സംസ്ഥാന ജനറൽ സെക്രട്ടറി കുനാൽ ഘോഷ് പറഞ്ഞു. വരും ദിവസങ്ങളിൽ അത്തരം കൂടുതൽ മാറ്റങ്ങൾ വരുത്തും. സംഘടന പരിഷ്കാരങ്ങൾക്ക് പുറമേ, സംസ്ഥാനത്തുടനീളം ബ്ലോക്ക് തല വിജയ് സമ്മേളനങ്ങൾ പാർട്ടി ആരംഭിച്ചിട്ടുണ്ട്, ഇതുവരെ 60 ലധികം പരിപാടികൾ നടന്നിട്ടുണ്ട്.
വോട്ടർ പട്ടിക പരിഷ്കരണത്തിന് മുമ്പ് സർക്കാർ ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, താഴെത്തട്ടിലുള്ളവരുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനും, ബൂത്ത് തല പ്രവർത്തനങ്ങൾക്ക് പ്രവർത്തകരെ സജ്ജമാക്കുന്നതിനുമായി ബി.ജെ.പി നിയന്ത്രണത്തിലുള്ള മണ്ഡലങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തുന്നതിന് ഏകദേശം 50 മന്ത്രിമാർ, എം.പിമാർ, എംഎൽഎമാർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പാർട്ടിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.