മോദിയുടെ പേരിൽ വോട്ട് ചോദിക്കുന്ന ബി.ജെ.പി നേതാക്കളെ ചെരിപ്പുകൊണ്ട് അടിക്കണമെന്ന് പ്രമോദ് മുത്തലിക്

ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പ് പടിവാതിൽക്കലിൽ എത്തിനിൽക്കവെ, ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് വിവാദ ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരു പറഞ്ഞ് വീടുകളിലെത്തി വോട്ട് ചോദിക്കുന്നവരെ ചെരിപ്പു കൊണ്ട് അടിക്കണമെന്നാണ് മുത്തലിക് ആഹ്വാനം ചെയ്തത്. കാവി പാർട്ടിക്ക് മോദിയുടെ പേരു പറഞ്ഞേ വോട്ട് പിടിക്കാൻ അറിയൂ. അതിനാൽ ആളുകൾ ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്നും മുത്തലിക് ആവശ്യ​പ്പെട്ടു.

''ഇത്തവണ മോദിയുടെ പേര് ഉപയോഗിക്കാതെ വോട്ട് ചോദിക്കൂ. ലഘുലേഖകളിലും ബാനറുകളിലും മോദിയുടെ ഫോട്ടോകൾ ഉണ്ടാകാതിരിക്കട്ടെ. നിങ്ങൾ വികസനം നടത്തി, പശുക്കളെ രക്ഷിച്ചു, ഹിന്ദുത്വത്തിന് വേണ്ടി പ്രവർത്തിച്ചുവെന്ന് വോട്ടർമാരോട് പറയൂ. ഇത്രയധികം അധ്വാനിച്ചതിന്റെ അഭിമാനത്തോടെ വോട്ട് തേടാൻ ശ്രമിക്കൂ'' -മുത്തലിക് കാർവാറിൽ പറഞ്ഞു.

അവർ ഒരിക്കൽ കൂടി നിങ്ങളുടെ വീടിന്റെ വാതിൽക്കൽ എത്തും. ദയവായി മോദിക്ക് വോട്ട് ചെയ്യണമെന്ന് നിങ്ങളോട് ആവശ്യപ്പെടും. അവർ മോദിയുടെ പേര് ഉപയോഗിക്കുകയാണെങ്കിൽ ചെരിപ്പു കൊണ്ട് അടിക്കുക. ഒരുപയോഗവുമില്ലാത്തവരാണ് അവർ. മോദിയുടെ പേരു പറഞ്ഞ് വോട്ട് പിടിക്കുന്ന ഇത്തരം ആളുകൾ അവരുടെ പ്രവർത്തകരുടെ പ്രശ്നങ്ങളെ കുറിച്ച് മനസിലാക്കുന്നില്ലെന്നും മുത്തലിക് പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത ചില ബി.ജെ.പി നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്ന് അദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറുന്ന കാര്യവും മുത്തലിക് തള്ളി.

Tags:    
News Summary - Beat BJP leaders with slippers pramod muthalik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.