ചെന്നൈ: പട്ടാപകലിൽ ആയുധധാരികളായ സംഘം ഫെഡറൽബാങ്കിൽ കോടികളുടെ പണവും സ്വർണവും കൊള്ളയടിച്ച് രക്ഷപ്പെട്ടു. നഗരത്തിലെ അരുമ്പാക്കം നുറടി റോഡിലെ ഫെഡറൽ ബാങ്കിന്‍റെ ശാഖയിൽ സ്വർണം പണയം വെക്കുന്ന 'ഫെഡ് ബാങ്ക്'(ഫാസ്റ്റ് ഗോൾഡ് ലോൺസ്) വിഭാഗത്തിൽ ശനിയാഴ്ച ഉച്ചക്കുശേഷം മൂന്നു മണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇരുചക്ര വാഹനങ്ങളിലെത്തിയ മൂന്നംഗ കൊള്ളസംഘം ബാങ്കിലെ കാവൽക്കാരനെയും ജീവനക്കാരെയും തോക്കും കത്തികളും ചൂണ്ടി ഭീഷണിപ്പെടുത്തി കയർക്കൊണ്ട് കെട്ടി ബന്ദികളാക്കിയതിനുശേഷം ഇടപാടുകാർ പണയപ്പെടുത്തിയ സ്വർണാഭരണ ശേഖരവും കോടികളുടെ റൊക്കപണവും കൊള്ളയടിച്ച് രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് സിറ്റി നോർത്ത് അഡിഷനൽ കമീഷണർ അൻപു, ഡെപ്യൂട്ടി കമീഷണർ വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. പൊലീസ് നായയെ കൊണ്ടുവന്നും തെളിവെടുപ്പ് നടത്തി. ബാങ്കിലും പരിസരത്തും സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകളും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
ഇതേ ബാങ്കിലെ ജീവനക്കാരനും സംഘത്തിലുണ്ടായിരുന്നതായി പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. മൊത്തം 20 കോടിയോളം രൂപയുടെ സ്വർണവും പണവും നഷ്ടപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. പ്രതികളെ പിടികൂടുന്നതിന് നാല് പ്രത്യേക പൊലീസ് ടീമുകളെ നിയോഗിച്ചു.
പ്രതികൾ തനിക്ക് മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി കുടിക്കാൻ നിർബന്ധിച്ചതായി കാവൽ ജീവനക്കാരനായ ശരവണൻ പറഞ്ഞു.ജനങ്ങൾ തിങ്ങിപ്പാർക്കുകയും നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്ന തിരക്കേറിയ സ്ഥലത്ത് നടന്ന കൊള്ളസംഭവം ഞെട്ടലുളവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.