ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ അട്ടിമറിച്ചതിൽ പ്രതികരിച്ച് കോൺഗ്രസ് എം.പിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലാണ് രാഹുൽ വിമർശനം ഉന്നയിച്ചത്. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റങ്ങൾ സംസ്ഥാനങ്ങളുടെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട പണവും അധികാരവുമാണ് കേന്ദ്രസർക്കാർ കവർന്നെടുക്കുന്നത്. സംസ്ഥാനങ്ങളുടെ അടിസ്ഥാനസൗകര്യനത്തിന് വലിയ സംഭാവന നൽകുന്ന സംരഭമാണ് തൊഴിലുറപ്പ് പദ്ധതിയെന്നും അതിനാലാണ് ഇപ്പോൾ സർക്കാർ കൈവെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിനുള്ള ഒരു മാർഗരേഖയാണ് തൊഴിലുറപ്പ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പറഞ്ഞു. ജനാധിപത്യവും ഭരണഘടനയും വലിയ വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും മോദി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ മുതലാളിമാര്‍ക്ക് വേണ്ടിയാണെന്നും ഖാര്‍ഗെ പറഞ്ഞു. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ജനാധിപത്യവും ഭരണഘടനയും നേരിട്ടുകൊണ്ടിരിക്കുന്നത് വലിയ പ്രതിസന്ധിയാണ്. തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടിയായിരുന്നു. നടപടിയിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് ചെയ്തത്.' മോദി സര്‍ക്കാരിന്റെ തീരുമാനങ്ങളെല്ലാം മുതലാളിമാര്‍ക്ക് വേണ്ടിയാണെന്നും കേന്ദ്രനയങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.