ന്യൂഡൽഹി: പാർലമെൻറ് സമ്മേളനത്തിൽ പ്രകടമായ ഐക്യത്തിനു പിറകെ, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് ഐക്യശ്രമം ഊർജിതമാക്കാൻ പ്രതിപക്ഷം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ പങ്കെടുത്ത 19 പ്രതിപക്ഷ പാർട്ടികൾ ബി.ജെ.പിക്കെതിരെ യോജിച്ചു നിൽക്കേണ്ടതിെൻറ പ്രാധാന്യം എടുത്തു പറഞ്ഞു.
മോദിസർക്കാറിെൻറ വഴിവിട്ട പോക്കിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് ഇറങ്ങാനും തീരുമാനിച്ചു. സെപ്തംബർ 20 മുതൽ 30 വരെയാണ് രാജ്യവ്യാപക പ്രക്ഷോഭം.
സോണിയ വിളിച്ച വിഡിയോ കോൺഫറൻസിൽ പ്രമുഖ പ്രതിപക്ഷ പാർട്ടി നേതാക്കളായ ശരദ് പവാർ (എൻ.സി.പി), മുഖ്യമന്ത്രിമാരായ മമത ബാനർജി (തൃണമൂൽ കോൺഗ്രസ്), ഉദ്ധവ് താക്കറെ (ശിവസേന), എം.കെ. സ്റ്റാലിൻ (ഡി.എം.കെ), സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവർ പങ്കെടുത്തു. സി.പി.ഐ, മുസ്ലിംലീഗ്, ആർ.എസ്.പി, കേരള കോൺഗ്രസ്, എൽ.ജെ.ഡി, ജെ.എം.എം, നാഷനൽ കോൺഫറൻസ്, ആർ.ജെ.ഡി, എ.ഐ.യു.ഡി.എഫ്, വി.സി.കെ, ജെ.ഡി.എസ്, ആർ.എൽ.ഡി, പി.ഡി.പി എന്നിവയാണ് പങ്കെടുത്ത മറ്റു പാർട്ടികൾ.
അതേസമയം സമാജ്വാദി പാർട്ടി, ബി.എസ്.പി, ആം ആദ്മി പാർട്ടി പ്രതിനിധികൾ ഉണ്ടായിരുന്നില്ല. പ്രതിപക്ഷത്തിെൻറ യോജിച്ച നിലപാടു കൊണ്ട് സർക്കാറിെൻറ സ്വേഛാപരമായ പോക്കിന് തടയിടാൻ പലപ്പോഴും കഴിഞ്ഞ കാര്യം സോണിയയും വിവിധ പാർട്ടി നേതാക്കളും ചൂണ്ടിക്കാട്ടി. ഓരോ പാർട്ടികളും അവരുടേതായ ഉൾപ്രേരണകൾ മാറ്റിവെച്ച് നിലവിലെ വെല്ലുവിളി ഏറ്റെടുക്കാൻ ഉണർന്നു പ്രവർത്തിക്കണമെന്നും, കോൺഗ്രസ് ഈ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുമെന്നും സോണിയ യോഗത്തിൽ പറഞ്ഞു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റ ലക്ഷ്യം മുന്നിൽവെച്ച് യോജിച്ചു നീങ്ങാൻ പ്രതിപക്ഷത്തിന് കഴിയണം. സ്വാതന്ത്ര്യ പോരാട്ടത്തിെൻറയും ഭരണഘടനയുടെയും മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു സർക്കാർ വരണമെന്നതാകണം ഒറ്റ ലക്ഷ്യമെന്നും സോണിയ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പു മുന്നിൽകണ്ട് ഐക്യശ്രമത്തിന് കേന്ദ്രസമിതി രൂപപ്പെടുത്തണമെന്നും മമത ബാനർജി അഭിപ്രായപ്പെട്ടു.
മോദിസർക്കാറിെൻറ വഴിവിട്ട പോക്കിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് ഇറങ്ങാൻ 19 പ്രതിപക്ഷ പാർട്ടികളുടെ യോഗം തീരുമാനിച്ചു. സെപ്റ്റംബർ 20 മുതൽ 30 വരെ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിെൻറ രീതി കോവിഡ് സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് ഓരോ സംസ്ഥാനങ്ങളിലെയും പാർട്ടികൾ ചേർന്ന് തീരുമാനിക്കും. ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിലുള്ള മാറ്റം രാജ്യത്ത് കൊണ്ടുവരാൻ 19 പാർട്ടി നേതാക്കൾ ജനങ്ങളോട് ആഹ്വാനം ചെയ്തു. കേന്ദ്രസർക്കാറിനെതിരായ പ്രതിപക്ഷത്തിെൻറ കുറ്റപത്രം കൂടിയാണ് സംയുക്ത പ്രസ്താവന. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദീകരണം പോലും നടത്താൻ തയാറാകാതെ പാർലമെൻറ് അലങ്കോലപ്പെടുത്തുകയാണ് ഭരണചേരി ചെയ്തത്. ജനകീയ വിഷയങ്ങൾ ഉയർത്താൻ അനുവദിക്കാതെ പാർലമെൻറിലെ പ്രതിേഷധം അന്യായമായ രീതിയിൽ അടിച്ചമർത്താൻ ശ്രമിച്ചു.
കോവിഡ് സ്ഥിതി കൈകാര്യം ചെയ്യുന്നതിൽ വലിയ പിഴവാണ് സർക്കാറിന് ഉണ്ടായിട്ടുള്ളത്. മൂന്നാം തരംഗം പ്രതിരോധിക്കുന്നതിന് വാക്സിനേഷൻ വേഗത വർധിപ്പിക്കാനും സർക്കാറിന് കഴിയുന്നില്ല. സമ്പദ്രംഗം കടുത്ത മാന്ദ്യത്തിലായിരിക്കേ, കോടിക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുകയും പട്ടിണി വർധിക്കുകയും ചെയ്തു. ഒമ്പതുമാസമായി കർഷകർ സമരം ചെയ്യുേമ്പാൾ, അവരോട് സർക്കാർ സ്വീകരിക്കുന്ന നിലപാട് ജനാധിപത്യ മര്യാദകൾ ലംഘിക്കുന്നതാണ്. ചങ്ങാത്ത മുതലാളിമാരെ സഹായിക്കുന്ന വിധം രാജ്യത്തിെൻറ ആസ്തികൾ കൊള്ളയടിക്കുകയോ വിൽക്കുകയോ ചെയ്യുന്നു.
കോവിഡ് വാക്സിൻ നിർമാണ വേഗത കൂട്ടണമെന്ന് സംയുക്ത പ്രസ്താവന സർക്കാറിനോട് ആവശ്യപ്പെട്ടു. നികുതി അടക്കേണ്ടതില്ലാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7500 രൂപ ആശ്വാസ ധനമായി നൽകണം. ഇന്ധനവിലയുടെ അന്യായമായ എക്സൈസ് തീരുവ പിൻവലിക്കണം. വിവാദ കാർഷിക നിയമ പരിഷ്കാരങ്ങൾ ഉപേക്ഷിക്കണം. വാർഷിക തൊഴിലുറപ്പു പദ്ധതി ദിനങ്ങൾ 200 ആയി ഉയർത്തണം. പെഗസസ് വിഷയത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അേന്വഷണം വേണം.
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്തവർക്കും ഭീമ കൊറേഗാവ് കേസിലെ കുറ്റാരോപിതർക്കുമെതിരായ യു.എ.പി.എ കേസ് പിൻവലിച്ച് എല്ലാവരെയും മോചിപ്പിക്കണം. ജമ്മു-കശ്മീരിലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കുകയും പൂർണ സംസ്ഥാന പദവി ജമ്മു-കശ്മീരിന് തിരിച്ചുനൽകുകയും വേണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.