‘ലൈവ് കാമറയോ സിനിമാ സെറ്റോ അല്ല’; വിജയിയുടെ സിനിമാ സ്റ്റൈൽ പ്രസംഗത്തെ വിമർശിച്ച് എം.കെ. സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നടത്തിയ പ്രസംഗത്തെയും നാടകീയ ആംഗ്യത്തിനെയും വിമർശിച്ച് ഡി.എം.കെ. ജനപ്രതിനിധികൾക്ക് ഗൗരവമായ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയാണ് നിയമസഭയെന്നും അത് ‘ലൈവ് കാമറയോ സിനിമാ സെറ്റോ അല്ല’ എന്നും മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ പറഞ്ഞു.

നിയമസഭയിൽ ഏകദേശം ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിനിടെ വിജയ് ഡി.എം.കെയെ രൂക്ഷമായി വിമർശിക്കുകയും അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. പ്രസംഗത്തിന്റെ അവസാനത്തിൽ ‘എല്ലാം അവസാനിച്ചു’ എന്ന അർഥം വരുന്ന രീതിയിലുള്ള സ്റ്റാലിന്റെ വൈറൽ കൈയംഗ്യം അനുകരിച്ചത് സഭയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിനെ തുടർന്ന് ഡി.എം.കെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

വിജയിയുടെ നടപടി സഭയുടെ അന്തസ്സിന് യോജിച്ചതല്ലെന്നും രാഷ്ട്രീയ എതിരാളികളെ പരിഹസിക്കാൻ നിയമസഭയെ ഉപയോഗിക്കരുതെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ട വേദിയെ രാഷ്ട്രീയ നാടകത്തിനുള്ള വേദിയാക്കി മാറ്റുകയാണെന്നാണ് ഡി.എം.കെയുടെ ആരോപണം. പ്രതിപക്ഷത്തെ ഇടപെടാൻ അനുവദിക്കാതെ വിജയിയുടെ പ്രസംഗം ഒരു സിനിമാ സീക്വൻസ് പോലെ തുടരാൻ സ്പീക്കർ അനുവദിക്കാൻ പാടില്ലായിരുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു. പ്രധാന വിഷയങ്ങളിൽ ഉത്തരം നൽകുന്നതിനുപകരം ആരോപണങ്ങളിലും നാടകീയ പ്രസ്താവനകളിലുമാണ് വിജയ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും സ്റ്റാലിൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മറുപടി അടിസ്ഥാനരഹിതമായ ആരോപണങ്ങളും പഞ്ച് ഡയലോഗുകളും മാത്രമായിരുന്നു. വൈദ്യുതി മുടക്കം, കർഷകരുടെ പ്രശ്നങ്ങൾ, വഷളാകുന്ന ക്രമസമാധാന നില, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റാനുള്ള പദ്ധതികൾ എന്നിവയെക്കുറിച്ച് യാതൊരു മറുപടിയും ഉണ്ടായിരുന്നില്ലെന്നും സ്റ്റാലിൻ പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളുടെ പ്രേരണയിലാണ് കർഷകർ പ്രതിഷേധിക്കുന്നതെന്ന ആരോപണം അവരെ അധിക്ഷേപിക്കുന്നതാണെന്നും അത് അപലപനീയമാണെന്നും സ്റ്റാലിൻ പറഞ്ഞു. കൂടാതെ നിയമസഭയി​ലെ വിജയിയുടെ ‘ഒരു കുട്ടിക്കഥ’യെയും സ്റ്റാലിൻ എതിർത്തു. അത് സഭക്കുള്ളിലെ അന്തസ്സിന് യോജിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിജയിയുടെ പ്രസംഗത്തെയും അനുകരണത്തെയും വിമർശിച്ച് നേരത്തേ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും രംഗത്തെത്തിയിരുന്നു. കുട്ടിക്കഥ പറഞ്ഞ വിജയിയെ ‘ചെങ്കൽപേട്ട് കോടതിയിൽ ഭർത്താവിനെ തേടുന്ന ഭാര്യയുടെ കഥ’ എല്ലാവർക്കും അറിയാമെന്ന് പറഞ്ഞായിരുന്നു ഉദയനിധിയുടെ വിമർശനം.

അതേസമയം, തന്റെ സർക്കാരിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനും പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മറുപടി നൽകുന്നതിനുമാണ് പ്രസംഗം നടത്തിയതെന്ന് വിജയ് വ്യക്തമാക്കി. തമിഴ്നാട്ടിൽ അഴിമതിക്കെതിരെ ശക്തമായ നടപടി തുടരുമെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം ആവർത്തിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചക്കിടെയായിരുന്നു നിയമസഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ടി.വി.കെ അംഗങ്ങൾ രാഷ്ട്രീയ അവസരവാദം കാണിക്കുന്നുവെന്ന് ഡി.എം.കെ അംഗങ്ങൾ ആരോപിച്ചതോടെ സഭയിൽ ബഹളമുണ്ടായി. ബഹളത്തിനിടയിലും പ്രസംഗം തുടർന്ന വിജയ് ഡി.എം.​കെക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയായിരുന്നു.

കൊളത്തൂർ മണ്ഡലത്തിലെ സ്റ്റാലിന്റെ തോൽവി ചൂണ്ടിക്കാട്ടിയായിരുന്നു വിജയിയുടെ വിമർശനം. മുൻ ഡി.എം.കെ സർക്കാർ നടത്തിയ അഴിമതികൾ തന്റെ സർക്കാർ ആവർത്തിക്കില്ലെന്നും ജനങ്ങളുടെ പണം കൊള്ളയടിക്കുന്നവരെ വെറുതെ വിടില്ലെന്നും വിജയ് പറഞ്ഞു. ഡി.എം.കെ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിജയ് തന്റെ സിനിമാ സ്റ്റൈലിലേക്ക് പ്രസംഗം മാറ്റി. ‘ഒരു കുട്ടിക്കഥ സൊല്ലട്ടുമാ’ എന്ന് സ്പീക്കറുടെ അനുമതിയോടെ ചോദിച്ച വിജയ്, ഒരു വൃദ്ധനും കുട്ടിയും തമ്മിലുള്ള സംഭാഷണത്തിലൂടെ സ്റ്റാലിനെയും ഉദയനിധിയെയും പേരെടുത്തു പറയാതെ പരിഹസിച്ചു. ഡി.എം.കെ ഭരണകാലത്ത് പദവികൾ പണത്തിന് വിൽക്കുകയായിരുന്നുവെന്നും എന്നാൽ തന്റെ സർക്കാർ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും വിജയ് പറഞ്ഞു. ജനങ്ങളുടെ പണം കട്ടുമുടിച്ച മുൻ ഭരണാധികാരികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മുന്നറിയിപ്പ് നൽകി. പ്രസംഗത്തിനിടെ, നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായ സ്റ്റാലിന്റെ കൈയാംഗ്യം വിജയ് അനുകരിച്ചത് സഭയിൽ വലിയ കൈയടിയുണ്ടാക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Assemblys live camera not MK Stalin slams Tamil Nadu CM Vijays filmy speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.