ഗുവാഹത്തി: സമൂഹ മാധ്യമങ്ങളിലെ ആക്ഷേപകരമായ പോസ്റ്റുകൾക്കെതിരായ കേസുകൾ ഉൾപ്പടെ കെട്ടിക്കിടക്കുന്ന 'നിസാരമായ' ഒരു ലക്ഷം കേസുകൾ അസം സർക്കാർ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇതുവഴി കോടതികൾക്കുമേലുള്ള ഭാരം കുറയുമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരു ലക്ഷം കേസുകൾ പിൻവലിക്കുന്നത് ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് തീർപ്പാക്കാത്ത കേസുകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് കോടതിയെ സഹായിക്കും' -ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. 4,00,000 കേസുകൾ സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ആളുകളെ കഴിഞ്ഞ തലമുറകൾ സഹിച്ച ത്യാഗങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമായി സംസ്ഥാന സർക്കാർ പഠനയാത്രയുടെ ഭാഗമായി 1000 യുവാക്കളെ ഈ വർഷം ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സെല്ലുലാർ ജയിൽ സന്ദർശിക്കാൻ അയയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അസമിൽ നടത്തുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് വിവരിച്ച അദ്ദേഹം ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി അസമിനെ മാറ്റുകയാണ് ലക്ഷ്യമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.