'ടി.വി അവതാരകനെ അറിയിച്ചിട്ടാണോ മോദിയും ഷായും ആക്രമണങ്ങൾ നടത്തുന്നത്'? രാജ്യം അറിയാൻ ആഗ്രഹിക്കുന്നു -മഹുവ മൊയ്ത്ര

ടി.വി അവതാരകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ് കമ്പനിയായ ബാർക് സി.ഇ.ഒയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളെകുറിച്ച് േചാദ്യങ്ങളുയർത്തി തൃണമൂൽ എം.പി മഹുവ മൊയ്ത്ര. ടി.വി അവതാരകനെ അറിയിച്ചിട്ടാണോ മോദിയും അമിത്ഷായും സൈനിക ആക്രമണങ്ങൾ നടത്തുന്നതെന്ന് രാജ്യം അറിയാൻ ആഗ്രഹിക്കുന്നതായി അവർ ട്വീറ്റ് ചെയ്തു.

പുൽവാമ ഭീകരാക്രമണത്തെകുറിച്ച് 'വലിയ വിജയം' എന്നാണ് ബാർക് സി.ഇ.ഒ പാർത്തോ ദാസ് ഗുപ്തയോട് അർണബ് പറയുന്നത്. 'നമ്മൾ ഇത്തവണ വിജയിക്കും' എന്നും പുൽവാമ ആക്രമണം അറിഞ്ഞ അർണബ് ആവേശത്തോടെ പ്രതികരിക്കുന്നുണ്ട്. പുൽവാമക്ക് തിരിച്ചടിയായി ഇന്ത്യൻ സൈന്യം രഹസ്യമായി നടത്തിയ ബാലാക്കോട്ട് ആക്രമണം മൂന്ന് ദിവസംമുമ്പുതന്നെ അർണബ് അറിഞ്ഞിരുന്നതായും ചാറ്റുകൾ സൂചിപ്പിക്കുന്നു. ബാലകോട്ട് ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ് വാട്‌സ്ആപ്പ് ചാറ്റിൽ 'വലിയ എന്തെങ്കിലും സംഭവിക്കും' എന്ന് അർണബ് പറയുന്നുണ്ട്. 2019 ഫെബ്രുവരി 23ന് നടന്ന വാട്സാപ്പ് ചാറ്റിലാണിത് പറയുന്നത്.


മൂന്ന് ദിവസത്തിന് ശേഷം, 2019 ഫെബ്രുവരി 26 ന് ഇന്ത്യൻ വ്യോമസേന പാകിസ്താൻ പട്ടണമായ ബാലകോട്ടിൽ ജയ്ഷെ മുഹമ്മദ് പരിശീലന ക്യാമ്പിനുനേരേ ആക്രമണം നടത്തി. 'രാഷ്ട്രത്തിന് അറിയേണ്ടതുണ്ട്...ബാലാകോട്ട് ആക്രമണത്തെക്കുറിച്ചും ആർട്ടിക്കിൾ 370 നിർത്തലാക്കുന്നതിനെക്കുറിച്ചും ഒരു ടി.വി അവതാരകന് സർക്കാർ മുൻകൂട്ടി വിവരങ്ങൾ നൽകിയതായി വാട്‌സ്ആപ്പ് ചാറ്റുകളുടെ പകർപ്പ് വ്യക്തമാക്കുന്നു. എന്താണ് സംഭവിക്കുന്നത്? മോദിയും ഷായും ഇതേപറ്റി പ്രതികരിക്കണമെന്ന് കരുതുന്നത് ഞാൻ മാത്രമാണോ?'-മഹുവ മൊയ്ത്ര ട്വിറ്ററിൽ കുറിച്ചു. അതേസമയം 'ആന്‍റി നാഷനൽ ബി.ജെ.പി അർണബ്' എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങിലെത്തി. പുൽവാമയിലെ ഭീകരാക്രമണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച ദേശദ്രോഹിയായ അർണബിനെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.