ന്യൂഡൽഹി: മുസ്ലിംകൾക്കെതിരെയുള്ള പ്രവർത്തികളും പ്രസ്താവനകളും വിദേശത്ത് ഇന്ത്യക്കെതിരെ മോശം പ്രതികരണങ്ങളുണ്ടാക്കിയതായി ശശി തരൂർ എം.പി. ഇതിൻെറ ആഘാതം കുറക്കാനായി ഇന്ത്യക്കുള്ളിൽ തന്നെ മാറ്റം വരണമെന്നും തരൂർ അഭിപ്രായപ്പെട്ടു. അറബ് രാജ്യങ്ങളിൽ ഇന്ത്യക്കെതിരെ ഇസ്ലാമോഫോബിയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് തരൂർ അഭിപ്രായം പ്രകടിപ്പിച്ചത്.
സർക്കാർ എന്ത് പറയുന്നു എന്നതല്ല കാര്യം. പാർട്ടിയുടെ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവരടക്കമുള്ള ഉന്മാദം പിടിെപട്ട പ്രവർത്തകരുടെ ചെയ്തികൾ തടയിടുന്നതിൽ മോദി സർക്കാർ നാണംകെട്ട രീതിയിൽ പരാജയപ്പെട്ടിരിക്കുന്നു.
മുസ്ലിം കച്ചവടക്കാരിൽ നിന്നും പച്ചക്കറിവാങ്ങരുതെന്ന യു.പിയിലെ ബി.ജെ.പി എം.എൽ.എ സുരേഷ്തിവാരിയുടെ പ്രസ്താവന മറന്നിട്ടുണ്ടാകില്ല. ഇയാള്‍ക്ക് ബി.ജെ.പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. കേന്ദ്ര മന്ത്രി നിരഞ്ജൻ ജ്യോതിയും 2014ല്‍ സമാന പ്രസ്താവന നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ആറ് വര്‍ഷമായി തൻെറ പാര്‍ട്ടിയുടെ വിദ്വേഷ പ്രചാരണത്തിനെതിരെ പ്രതികരിക്കുന്നതില്‍ നിന്നും മൗനം നടിക്കുകയാണ്. ഒരു ഖേദം പ്രകടിപ്പിക്കല്‍ പോലും ഉണ്ടായിട്ടില്ല. പാര്‍ട്ടിക്കുള്ളിലെ ഇസ്ലാമോഫോബിയ എന്ന യാഥാര്‍ത്ഥ്യത്തെ മോദി കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
ഇന്ത്യക്ക് പുറത്ത് കാലങ്ങളായി മുസ്‍ലിംങ്ങളെ മഹത്വവല്‍ക്കരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് വരുത്തിത്തീര്‍ക്കുന്നവര്‍ രാജ്യത്തിനകത്ത് അവരെ അപമാനിക്കുകയും അക്രമിക്കുകയുമാണ് ചെയ്യുന്നത്. മുസ്ലീങ്ങള്‍ക്കെതിരെ കരുതിക്കൂട്ടി നടത്തുന്ന ഇത്തരം വിദ്വേഷ പ്രസ്താവനകള്‍ രാജ്യത്തെ തന്നെ പ്രതികൂലമായ രീതിയിലാണ് ബാധിക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി, അമേരിക്കൻ കമീഷൻ യു.എസ്.സിഐ.ആർ.എഫ്, യു.എ.ഇ രാജകുമാരി, കുവൈത്ത് സര്‍ക്കാർ എന്നിവർ ഇന്ത്യയിലെ വർധിച്ചുവരുന്ന ഇസ്ലാമോഫോബിയ ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചിരുന്നു. യു.എസ് സർക്കാർ ഏജൻസിയായ യുനൈറ്റഡ് സ്റ്റേറ്റ്സ് കമീഷൻ ഓൺ ഇൻറർനാഷനൽ റിലീജിയസ് ഫ്രീഡത്തിൻെറ റിപ്പോർട്ടിൽ മതസ്വാതന്ത്രത്തിൻെറ കാര്യത്തിൽ പാകിസ്താൻ, ചൈന, ഉത്തരകൊറിയ, സിറിയ, മ്യാൻമർ, റഷ്യ എന്നിവയടക്കമുള്ള 14 രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.