ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ, 13 നിരപരാധികൾ കൊല്ലപ്പെട്ട ചെങ്കോട്ടക്ക് സമീപമുണ്ടായ സ്ഫോടനം രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആവർത്തിച്ചുള്ള ഗുരുതരമായ പരാജയമാണെന്നും ഉത്തരവാദിത്തം ആഭ്യന്തര മന്ത്രി അമിത് ഷാ ഏറ്റെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് തീവ്രവാദ ആക്രമണം തടയുന്നതിൽ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് രാജ്യം അറിയേണ്ടതുണ്ട്. ഇത്രയും വലിയ അളവിലുള്ള സ്ഫോടകവസ്തുക്കൾ തലസ്ഥാനത്തേക്ക് എങ്ങനെ എത്തിച്ചുവെന്നത് ഗൗരവമേറിയ കാര്യമാണെന്നും എ.ഐ.സി.സി മീഡിയ ചുമതലയുള്ള പവൻ ഖേര പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഏഴുമാസത്തിനുള്ളിലാണ് വീണ്ടുമൊരു ആക്രമണം ഉണ്ടാകുന്നത്. 2015മുതൽ ഗുർദാസ്പൂർ ആക്രമ, പഠാൻകോട്ട് എയർബേസ്, പാംപൂർ, ഉറി, നഗ്രോട്ട ആർമി ബേസ്, അമർനാഥ് പുൽവാമ, രജോരി, രിയാസി, പഹൽഗാം തുടങ്ങി ഭീകരാക്രമണങ്ങളുണ്ടായി. ഇത്രയധികം ആക്രമണങ്ങൾ നടന്നിട്ടും ആഭ്യന്തരമന്ത്രി പദവിയിൽ തുടരുകയാണ്.
ഡൽഹി സ്ഫോടനത്തിൽ പ്രധാനമന്ത്രി അധ്യക്ഷതയിൽ സർവകക്ഷി യോഗം വിളിക്കാൻ തയാറാകണം. ആഭ്യന്തര സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ അഭിസംബോധന ചെയ്യാൻ പാർലമെന്റ് സമ്മേളനം മുൻകൂട്ടി നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.