ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിലെ (ജെ.എ.ൽഎഫ്) ‘മുഗൾ കൂടാര’ത്തെച്ചൊല്ലി പ്രതിഷേധവുമായി ബി.ജെ.പി രംഗത്ത്. മുഗൾ ടെന്റ് എന്ന് പേരിടുന്നത് രാജ്യത്തെ ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് രാജസ്ഥാനിലെ ചോമുവിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ രാം ലാൽ ശർമ്മ പറഞ്ഞു. എന്നാൽ, യാതൊരു കാരണവശാലും പേര് മാറ്റില്ലെന്ന് ജെ.എ.ൽഎഫ് സംഘാടകർ അറിയിച്ചു. 16 വർഷം മുമ്പാണ് ഇതിന് പേരിട്ടതെന്നും അത് തന്നെ തുടരുമെന്നും ഫെസ്റ്റിവലിന്റെ സംഘാടകൻ പറഞ്ഞു.
പരിപാടിക്ക് രാഷ്ട്രീയവുമായി ബന്ധമില്ലെങ്കിലും നേതാക്കൾക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്ന് ഫെസ്റ്റിവലിന്റെ സംഘാടകൻ സഞ്ജയ് കെ. റോയ് പറഞ്ഞു. "ഇത് അവരുടെ അഭിപ്രായമാണ്. ഹോളിവുഡിൽ 'മുഗൾ' എന്ന വാക്ക് ഒരു പ്രത്യേക ജീവിതരീതിയെ ചിത്രീകരിക്കാനാണ് ഉപയോഗിക്കുന്നത്. ഏതെങ്കിലും മതത്തെയോ ആളുകളെയോ തരംതിരിക്കാനല്ല. ഞങ്ങൾക്ക് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല. ഇതിന് 16 വർഷം മുമ്പ് പേരിട്ടതാണ്. അത് തുടരും’’ -ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ റോയ് പറഞ്ഞു.
ജെ.എൽ.എഫ് സംഘാടകർ തങ്ങളുടെ ഒരു വേദിക്ക് മുഗൾ കൂടാരം എന്ന് പേരിട്ടതിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരിക്കുകയാണ്. ഈ പേര് രാജ്യത്തെ നിരവധി ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ബി.ജെ.പി പറഞ്ഞു. "രാജസ്ഥാന്റെ സംസ്കാരത്തെ അടിസ്ഥാനമാക്കിയുള്ള മേളയിൽ വേദികൾക്ക് പേരിടേണ്ടത് ഞങ്ങളുടെ കടമയാണെന്ന് ജെ.എൽ.എഫിന്റെ സംഘാടകർക്ക് അറിയില്ല. മഹാറാണ പ്രതാപും മീരാഭായിയും ഇവിടെ നിന്നുള്ളവരാണ്. പക്ഷേ സംഘാടകർ വ്യത്യസ്തമായി പേരിട്ടു. ഒന്നിന് മുഗൾ കൂടാരം എന്നാണ് പേര്. അങ്ങനെ ചെയ്യുന്നതിലൂടെ എന്ത് മാനസികാവസ്ഥയാണ് അവർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്? സംഘാടകർ കുറഞ്ഞപക്ഷം ഈ നാടിന്റെ ചരിത്ര സംസ്കാരത്തെയെങ്കിലും പരിഗണിക്കണമായിരുന്നു’’ -ബി.ജെ.പി എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.