നാഗ്പൂർ: നാഗ്പൂർ: മുഗൾ ചക്രവർത്തി അക്ബറിനും മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താനും ഉപയോഗിച്ചിരുന്ന ‘മഹാനായ’ എന്ന വിശേഷണം നീക്കം ചെയ്തതുൾപ്പെടെ ചരിത്ര പാഠപുസ്തകങ്ങളിൽ ‘നിരവധി നല്ല മാറ്റങ്ങൾ’ ഉണ്ടായിട്ടുണ്ടെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം (ആർ.എസ്.എസ്) നേതാവ്. എസ്.ജി.ആർ നോളജ് ഫൗണ്ടേഷൻ നാഗ്പൂരിൽ സംഘടിപ്പിച്ച ഓറഞ്ച് സിറ്റി ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെ ആർ.എസ്.എസ് അഖില ഭാരതീയ പ്രചാര് പ്രമുഖ് സുനിൽ അംബേക്കറാണ് ഇങ്ങനെ പറഞ്ഞത്.
ഇപ്പോൾ ‘മഹാനായ അക്ബർ’ ഇല്ല, ‘മഹാനായ ടിപ്പു സുൽത്താൻ’ ഇല്ല. നാഷനൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) പരിഷ്കാരങ്ങൾ അവതരിപ്പിച്ചെങ്കിലും പുതിയ തലമുറ അവരുടെ ക്രൂരമായ പ്രവൃത്തികൾ അറിയണം എന്നതിനാൽ ആരെയും പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്തിട്ടില്ല. എൻ.സി.ഇ.ആർ.ടിയുടെ 15 ക്ലാസുകളിൽ 11 എണ്ണത്തിലേക്കുള്ള പാഠപുസ്തകങ്ങൾ മാറ്റം വരുത്തിയിട്ടുണ്ട്. 9, 10, 12 ക്ലാസുകളിലെ പാഠപുസ്തകങ്ങളിലെ മാറ്റങ്ങൾ അടുത്ത വർഷം നടപ്പിലാക്കും. ഭാവിയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും ആർ.എസ്.എസ് നേതാവ് പറഞ്ഞു.
നളന്ദ സർവകലാശാലയിൽ വേദപുരാണം, രാമായണം, മഹാഭാരതം എന്നിവ മാത്രമല്ല പഠിപ്പിച്ചത്, സാഹിത്യത്തിനുപുറമേ 76 നൈപുണ്യ കോഴ്സുകൾ പഠിപ്പിച്ചു. രാജ്യത്തിന്റെ പുരാതന വിജ്ഞാന പാരമ്പര്യങ്ങൾ സമൂഹത്തിന് പ്രയോജനകരമായ കാര്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ സമ്പന്നമായ അറിവ് ലോകത്തിനും നൽകാൻ കഴിയും. പക്ഷേ അതിനായി നാം ആ അറിവിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള ആളുകൾ വിപണികൾക്കും പുതിയ സാങ്കേതികവിദ്യകൾക്കും കീഴടങ്ങി തങ്ങളുടെ നാഗരികതയിലും സംസ്കാരത്തിലും വിട്ടുവീഴ്ച ചെയ്തുകൊണ്ടിരുന്നു. സൗകര്യങ്ങൾ വർധിച്ചെങ്കിലും അത് വ്യക്തിപരവും കുടുംബപരവുമായ ജീവിതത്തെയും നമ്മുടെ മൂല്യങ്ങളെയും ബന്ധങ്ങളെയും ബലികഴിച്ചു -ആർ.എസ്.എസ് നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.