മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി പ്രസിഡന്റുമായ അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാകുന്നതുവരെ സിവിൽ വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡുവിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പി (എസ്.പി) എം.എൽ.എ രോഹിത് പവാർ. അജിത് പവാറിന്റെ ബന്ധു കൂടിയാണ് രോഹിത് പവാർ.
ചാർട്ടർ കമ്പനിയായ വി.എസ്.ആർ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ ഇതുവരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും രോഹിത് പവാർ ചോദിച്ചു. വിമാനത്തിൽ അധിക ഇന്ധന ടാങ്കുകൾ ഉണ്ടായിരുന്നുവെന്ന ആരോപണവും അദ്ദേഹം ആവർത്തിച്ചു. 'ഒരു ഉന്നതതല നിരീക്ഷണ സമിതി രൂപീകരിക്കണമെന്നും ഈ സമിതിയിൽ മുൻ ഉദ്യോഗസ്ഥർ, മുൻ ജഡ്ജിമാർ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, കുടുംബാംഗങ്ങൾ എന്നിവർ ഉൾപ്പെടണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. അന്വേഷണം ഈ കമ്മിറ്റി നിരീക്ഷിക്കണം' -രോഹിത് പവാർ പറഞ്ഞു.
അജിത് പവാറിന്റെ മരണത്തിലേക്ക് നയിച്ച വിമാനാപകടത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പലയിടങ്ങളിൽ നിന്നും ആവശ്യമുയർന്നിട്ടുണ്ട്. ജനുവരി 28ന് രാവിലെ പുണെയിലെ ബാരാമതി വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അജിത് പവാർ സഞ്ചരിച്ചിരുന്ന വിമാനം തകർന്നത്. അപകടത്തിൽ അജിത് പവാറിനൊപ്പം അദ്ദേഹത്തിന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥൻ, ഫ്ലൈറ്റ് അറ്റന്റന്റ്, രണ്ട് പൈലറ്റുമാർ എന്നിവരും മരണപ്പെട്ടു.
ബി.ജെ.പിയുടെ അഴിമതിയെ കുറിച്ചുള്ള ഒരു ഫയൽ തന്റെ കൈയിലുണ്ടെന്ന് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതെന്ന് ശിവസേന(യു.ബി.ടി)നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. മരണത്തിൽ നിഗൂഢതയുണ്ടെന്നും അദ്ദേഹം വാദിച്ചു. ബി.ജെ.പിയുമായുള്ള ബന്ധം വിച്ഛേദിച്ച് അമ്മാവനും എൻ.സി.പി സ്ഥാപക നേതാവുമായ ശരദ് പവാറിനൊപ്പം വീണ്ടുമൊന്നിക്കാൻ അജിത് പവാർ തീരുമാനിച്ചിരുന്നതായും സഞ്ജയ് റാവത്ത് അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.