ന്യൂഡൽഹി: എയർസെൽ-മാക്സിസ് അഴിമതി കേസിൽ മുൻ ധനമന്ത്രിയും പ്രതിപക്ഷത്തെ മുതിർന്ന നേതാവുമായ പി. ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനുമെതിരെ സി.ബി.െഎ കുറ്റപത്രം. വെള്ളിയാഴ്ച കേന്ദ്രത്തിനെതിരെ പ്രതിപക്ഷ കക്ഷികളുടെ അവിശ്വാസം പരിഗണിക്കാനിരിക്കെയാണ് 72കാരനായ ചിദംബരത്തിനെതിരെ പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി ഒ.പി. സെയ്നി മുമ്പാകെ സി.ബി.െഎ തിരക്കിട്ട് കുറ്റപത്രം സമർപ്പിച്ചത്.
കോടതി അംഗീകരിക്കുന്ന മുറക്ക് അദ്ദേഹം വിചാരണ നേരിടേണ്ടി വരും. ഇൗ മാസം 31ന് കുറ്റപത്രം പരിശോധിക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. 2006ൽ ഡോ. മൻമോഹൻ സിങ് സർക്കാറിൽ ധനമന്ത്രിയായിരിക്കെ ഇന്ത്യയിലെ എയർസെൽ കമ്പനിയിൽ നിക്ഷേപം നടത്താൻ മലേഷ്യയിലെ മാക്സിസ് കമ്പനിക്ക് ചിദംബരം വഴിവിട്ട് അനുമതി നൽകിയെന്നാണ് സി.ബി.െഎ ആരോപണം. ഇതിന് പ്രതിഫലമായി മകൻ കാർത്തി ചിദംബരത്തിന് കോഴ ലഭിച്ചുവെന്നും അന്വേഷണ ഏജൻസി ആരോപിക്കുന്നു.
ധനമന്ത്രിക്ക് അനുമതി നൽകാവുന്ന തുകയുടെ പരിധി 600 കോടി രൂപയാണെന്നിരിക്കെ അതിൽ കൂടിയ തുകയുടെ വിദേശനിക്ഷേപത്തിന് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡ് വഴി അനുമതി നൽകിയതായാണ് സി.ബി.െഎ കണ്ടെത്തൽ. 3500 കോടിയുേടതാണ് എയർസെൽ-മാക്സിസ് ഇടപാട്. ഇതേ കേസിൽ കാർത്തി ചിദംബരത്തിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി)നേരത്തെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കാർത്തിയെ ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്തെങ്കിലും ഇപ്പോൾ ജാമ്യത്തിലാണ്. സി.ബി.െഎ കുറ്റപത്രത്തിൽ സർക്കാർ ഉദ്യോഗസ്ഥരടക്കം 18 പേരുടെയും പേരുണ്ട്.
അതേസമയം, കേസിൽ ആഗസ്റ്റ് ഏഴുവരെ അറസ്റ്റ് പാടില്ലെന്ന കോടതി ഉത്തരവ് ചിദംബരം നേടിയിട്ടുണ്ട്. 2007ലെ െഎ.എൻ.എക്സ് മീഡിയ കേസിലും ചിദംബരത്തിനും മകനുമെതിരെ കേസുണ്ട്. ഇപ്പോൾ ജയിലിൽ കഴിയുന്ന ഇന്ദ്രാണി, പീറ്റർ മുഖർജി എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന െഎ.എൻ.എക്സ് മീഡിയക്ക് വഴിവിട്ട വിദേശ നിക്ഷേപത്തിന് അനുമതി നൽകിയെന്നാണ് ആ കേസിലെയും ആരോപണം. 305 കോടിയുടേതാണ് െഎ.എൻ.എക്സ് മീഡിയ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.