ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ് തുടരുന്ന സാഹചര്യത്തിൽ വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യതയുണ്ടെന്ന് എയർ ഇന്ത്യ മുന്നറിയിപ്പ് നൽകി. ഡൽഹിയിലേക്കും തിരിച്ചുമുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് തങ്ങളുടെ വിമാനങ്ങളുടെ സമയക്രമം പരിശോധിക്കണമെന്ന് എയർ ഇന്ത്യ അറിയിച്ചു.
പ്രതികൂല കാലാവസ്ഥ വിമാന പ്രവർത്തനങ്ങളെ ബാധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇത് അനിവാര്യമാണെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരം ഡൽഹി-എൻ.സി.ആർ മേഖലയിൽ വീശിയടിച്ച ശക്തമായ പൊടിക്കാറ്റാണ് വിമാന സർവീസുകളെ പ്രതികൂലമായി ബാധിച്ചത്.
പാലം കാലാവസ്ഥാ കേന്ദ്രത്തിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലുള്ള കാറ്റാണ് രേഖപ്പെടുത്തിയത്. വൈകുന്നേരം 6.50-നും 6.52-നും ഇടയിലാണ് ഈ വേഗത രേഖപ്പെടുത്തിയത്. കഴിഞ്ഞ 25 വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും ഉയർന്ന വേഗതയിൽ കാറ്റ് വീശുന്നത്. 2001 ജൂൺ നാലിനാണ് അവസാനമായി സമാനമായ രീതിയിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ കാറ്റ് രേഖപ്പെടുത്തിയത്.
കനത്ത ചൂടിനിടയിലാണ് ഡൽഹിയിൽ പൊടിക്കാറ്റ് വീശിയടിച്ചത്. റിഡ്ജ് സ്റ്റേഷനിൽ 44.7 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ലോധി റോഡിൽ 44 ഡിഗ്രിയും സഫ്ദർജംഗിൽ 43.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ചുഴലിക്കാറ്റിന്റെ സ്വാധീനമാണ് കാലാവസ്ഥയിലെ പെട്ടെന്നുള്ള ഈ മാറ്റത്തിന് കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ബുധനാഴ്ച ഡൽഹിയിൽ ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും പ്രത്യക്ഷപ്പെടുക. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ താപനിലയിൽ കുറവുണ്ടാകാൻ സാധ്യതയില്ല. പരമാവധി 44 ഡിഗ്രിയും കുറഞ്ഞ താപനില 30 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
ജൂൺ 11 മുതൽ കാലവർഷത്തിന് മുന്നോടിയായുള്ള മഴ കൂടുതൽ ശക്തമാകുമെന്നും ഇത് ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ വ്യാപകമായ മഴക്ക് കാരണമാകുമെന്നും അതുവഴി താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്. ശക്തമായ പൊടിക്കാറ്റ് ദൃശ്യപരത കുറക്കുന്നതും കാറ്റിന്റെ വേഗത വിമാനങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സമാകുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.