അഹ്മദാബാദ് വിമാനാപകടം: അന്തിമ അന്വേഷണ റിപ്പോർട്ടിന് രണ്ട് മാസം കൂടി വേണമെന്ന് എ.എ.ഐ.ബി

അഹ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹ്മദാബാദ് വിമാനാപകടത്തിന് ഒരാണ്ട് തികയുമ്പോൾ എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റ്ഗേഷന്‍ ബ്യൂറോയുടെ(എ.എ.ഐ.ബി) അന്തിമ റിപ്പോർട്ട് പുറത്തുവരാന്‍ ഇനിയും രണ്ട് മാസം എടുത്തേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും യാതൊന്നും തങ്ങൾ മറച്ചുവെക്കില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സമഗ്രമായ ഒരു അന്തിമ റിപ്പോർട്ട് തയ്യാറാക്കുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം. അന്വേഷണത്തെ കുറിച്ച് പലവിധ ഊഹാപോഹങ്ങൾ പ്രചരിക്കുന്ന സാഹചാര്യമാണെന്നും പ്രക്രിയ പൂർത്തിയായാലുടൻ അപകടത്തിന് പിന്നിലെ കാരണം പുറത്തുവിടുമെന്നുമാണ് നിലവിൽ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥർ പറയുന്നത്.

അന്വേഷണവുമായി ബന്ധപ്പെട്ട് ചില അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് അറിയിച്ച ഉദ്യോഗസ്ഥർ വിമാന എഞ്ചിനുകളുടെ നിർമാതാക്കളായ ജി.ഇ എയറോസ്പേസ് അന്വേഷണത്തിൽ യാതൊരുവിധ എതിർപ്പുകളും ഉന്നയിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. വ്യോമയാന മന്ത്രാലയം അന്വേഷണത്തിന്റെ പുരോഗതി കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ഉന്നത ഉദ്യോഗസ്ഥരെ കൃത്യമായ ഇടവേളകളിൽ ധരിപ്പിക്കുന്നുണ്ടെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. എങ്കിലും അന്വേഷണത്തിൽ പുറത്തുവരുന്ന തന്ത്രപ്രധാനമായ വിവരങ്ങളിൽ നിന്നോ മന്ത്രാലയം കൃത്യമായ അകലം പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്തിമ കണ്ടെത്തലുകൾ പുറത്തുവിടുന്നതിന് മുൻപ് എ.എ.ഐ.ബി ഒരു സ്റ്റാറ്റസ് പ്രസിദ്ധീകരിക്കുന്ന കാര്യം പരിഗണിച്ചേക്കാമെന്നും സൂചനകളുണ്ട്. എന്നാൽ ഇത്തരമൊരു ഇടക്കാല റിപ്പോർട്ട് പുറപ്പെടുവിക്കാൻ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ ചട്ടങ്ങൾ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥർക്ക് യാതൊരുവിധ നിർബന്ധവുമില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. 

260 പേരുടെ ജീവനപഹരിച്ച എയർ ഇന്ത്യ AI-171 വിമാനാപകടം നടന്ന് ഒരു വർഷം തികയുമ്പോഴും അപകടത്തിന് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ല. അതേ സമയം ദുരന്തത്തിന് പിന്നിലെ യഥാർഥ കാരണങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയാറാകണമെന്ന് ആവശ്യപ്പെട്ട് ദുരന്തത്തിലെ ഏക അതിജീവിതൻ വിശ്വാഷ് കുമാർ രമേഷ് രംഗത്തെത്തി. അപകടത്തിന്റെ ആഘാതം തന്നെ ശാരീരികമായും മാനസികമായും സാമ്പത്തികമായും ഇപ്പോഴും വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേവലം ഒരു ദിവസം കൊണ്ട് തീരുന്നതല്ല ഇത്തരം ദുരന്തങ്ങളുടെ ആഘാതമെന്ന് 'ദി ഇൻഡിപെൻഡന്റ്' പത്രത്തിന് നൽകിയ അഭിമുഖത്തിൽ വിശ്വാഷ് വ്യക്തമാക്കി.

Tags:    
News Summary - Ahmedabad Plane Crash: AAIB Requests Two More Months for Final Investigation Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.