കൊൽക്കത്ത: അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ബംഗാൾ നിയമസഭയിൽ തിരിച്ചെത്തി സി.പി.എമ്മും കോൺഗ്രസും. ബി.ജെ.പി ഭൂരിപക്ഷം നേടിയ ബംഗാളിൽ പ്രതിപക്ഷമായി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമുണ്ടാകും. 4.45 ശതമാനം വോട്ട് നേടിയ സി.പി.എം മുർഷിദാബാദിലെ ഡോംകൽ മണ്ഡലം നേടി. സി.പി.എം നേതാവ് എം.ഡി. മുസ്തഫിജുർ റഹ്മാൻ 107882 വോട്ടുകൾക്കാണ് ഇവിടെ ജയിച്ചത്.
മൂന്നുശതമാനം വോട്ട് വിഹിതം നേടിയ കോൺഗ്രസ് രണ്ടു സീറ്റുകൾ നേടി. മുർഷിദാബാദിലെ ഫറാക്ക, റാണിനഗർ എന്നീ മണ്ഡലങ്ങളിലാണ് കോൺഗ്രസിന് ജയം. മൊതാബ് ഷെയ്ക്ക്, ജുൽഫിക്കൽ അലി എന്നിവരാണ് ഇവിടെ വിജയിച്ച കോൺഗ്രസ് നേതാക്കൾ. 2.8 ലക്ഷം വോട്ടുകളാണ് സി.പി.എം നേടിയത്. കോൺഗ്രസിന് 1.8 ലക്ഷം വോട്ടുകളും ലഭിച്ചു. ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐ.എസ്.എഫ്) ചെയർമാൻ നൗസാദ് സിദ്ദിഖിനാണ് ഭംഗർ മണ്ഡലത്തിൽ ജയം.
2021ലെ നിയമസഭതെരഞ്ഞെടുപ്പിലെ കോൺഗ്രസിനും സി.പി.എമ്മിനും ഒറ്റ സീറ്റിൽ പോലും വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. ഇത്തവണ നിയമസഭയിൽ ഇടതുപക്ഷമുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.ഡി. സലിം പറഞ്ഞു. നിയമസഭക്കകത്തും പുറത്തും ജനങ്ങളുടെ താൽപര്യങ്ങൾക്കായി സി.പി.എം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
2021ൽ മുർഷിദാബാദ് ജില്ലയിലെ 22 സീറ്റുകളിൽ 20 എണ്ണവും തൃണമൂലിന്റെ കൈകളിലായിരുന്നു. എന്നാൽ, ഇത്തവണ ഒമ്പത് സീറ്റുകൾ മാത്രമാണ് ഇവിടെ ടി.എം.സി നേടിയത്. കോൺഗ്രസ് സ്ഥാനാർഥികളിൽ പ്രമുഖനായിരുന്ന അധീർ രഞ്ജൻ ചൗധരി ബെഹ്രാംപൂരിൽനിന്ന് പരാജയപ്പെട്ടിരുന്നു. ജനങ്ങളുടെ വിധി അംഗീകരിക്കുന്നതായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ശുഭാങ്കർ സർക്കാർ പറഞ്ഞു.
അതേസമയം, തൃണമൂൽ കോൺഗ്രസിന്റെ മുൻ നേതാവും എ.ജെ.യു.പി തലവനുമായ ഹുമയൂൺ കബീറിന് മുർഷിദാബാദിൽ പ്രത്യേക സ്ഥാനം ഉറപ്പിക്കാനായി. രജിനഗർ, നൗഡ എന്നീ മണ്ഡലങ്ങളിൽ മത്സരിച്ച അദ്ദേഹം രണ്ടിടത്തും വിജയം നേടി. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ തൃണമൂൽ കോൺഗ്രസിന്റെ തോൽവി താൻ പ്രവചിച്ചതാണെന്നും അവർ ആളുകളെ കൊള്ളയടിച്ചുവെന്നും മുസ്‍ലിം വോട്ടുകളെ നിസ്സാരമായി കണ്ടുവെന്നും ഹുമയൂൺ കബീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.