സവർക്കറുണ്ട്, നെഹ്റുവും ടിപ്പുവുമില്ല; കർണാടക സർക്കാർ പരസ്യം വിവാദത്തിൽ

ബംഗളൂരു: സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽനിന്ന് ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയും സവർക്കർക്ക് ഇടം നൽകിയുമുള്ള പരസ്യവുമായി കർണാടക സർക്കാർ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നൽകിയ പത്ര പരസ്യത്തിൽ നിന്നാണ് ആദ്യ പ്രധാനമന്ത്രി കൂടിയായ നെഹ്റുവിനെ ഒഴിവാക്കിയത്. കർണാടകയിലെ സ്വാതന്ത്ര്യ സമര നായകരുടെ പട്ടികയിൽനിന്ന് മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനെയും ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാനത്തിനകത്തും പുറത്തും പുതിയ വിവാദങ്ങൾക്ക് വഴി തുറന്നിരിക്കുകയാണ് കർണാടക സർക്കാറിന്റെ പരസ്യം. പ്രമുഖ പത്രങ്ങളിലെല്ലാം ഞായറാഴ്ച പരസ്യം നൽകിയിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം വെച്ചുള്ള പരസ്യത്തിൽ മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭായ് പട്ടേൽ, ലാൽ ബഹദൂർ ശാസ്ത്രി, ബാലഗംഗാധര തിലകൻ, ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയവരുടെ ചിത്രങ്ങൾക്കൊപ്പം സവർക്കറുടെ ചിത്രവും നൽകിയിട്ടുണ്ട്.

സർക്കാർ നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തുവന്നു. ഈ അൽപത്തരത്തെ നെഹ്റു അതിജീവിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. സമൂഹ മാധ്യമങ്ങളിൽ വിഷയം സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ ദിവസം ശിവമോഗയിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സവർക്കറുടെ ചിത്രം സ്വാതന്ത്ര്യ സമര സേനാനികളുടെ കൂടെ ഉൾക്കൊള്ളിച്ചതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഒരു സ്വകാര്യ മാളിലാണ് പരിപാടി നടന്നത്. സ്ഥലത്ത് പ്രതിഷേധിച്ച നാലുപേർ അറസ്റ്റിലായിരുന്നു. സംഭവത്തിന് പിന്നാലെ ടിപ്പു സുൽത്താന്റെ ചിത്രം വെച്ചുള്ള പോസ്റ്ററുകളും ഫ്ലക്സുകളും പല സ്ഥലങ്ങളിലും ഉയർന്നു. ബംഗളൂരുവിലും മൈസൂരുവിലും യുവമോർച്ച പ്രവർത്തകർ ഈ പോസ്റ്ററുകളും ഫ്ലക്സുകളും നശിപ്പിച്ചത് സംഘർഷാവസ്ഥയുണ്ടാക്കിയിരുന്നു. ഇവക്കെല്ലാം പിന്നാലെയാണ് സർക്കാറിന്റെ പത്ര പരസ്യം പുതിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്.

Tags:    
News Summary - Advertisement without Nehru and Tipu; Karnataka government advertisement in controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.