മുംബൈ: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധി എം.പിയെയും പരിഹസിച്ച് പരസ്യം പുറത്തിറക്കിയ കമ്പനിക്കെതിരെ മുംബൈയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. സ്റ്റോറിയ ഫുഡ്സ് എന്ന കമ്പനിയാണ് തങ്ങളുടെ ശീതളപാനീയത്തിന്‍റെ പരസ്യത്തിന് കോൺഗ്രസ് നേതാക്കെള കളിയാക്കുന്ന രീതിയിലുള്ള പരസ്യം തിങ്കളാഴ്ച പുറത്തിറക്കിയത്. ഇതോടെ പാർട്ടി പ്രവർത്തകർ രോഷാകുലരായി രംഗത്തെത്തുകയും കമ്പനിയുടെ ഓഫിസിനുമുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുകയും ചെയ്തു. തുടർന്ന് യൂട്യൂബിൽനിന്ന് കമ്പനി പരസ്യം പിൻവലിച്ചു.
ഒരു ഓഫിസിലെ കസേരയിൽ പ്രായമുള്ള സ്ത്രീ ഇരിക്കുകയും വെള്ള ഷർട്ടും കറുത്ത കോട്ടും ധരിച്ച ചെറുപ്പക്കാരൻ അവരുടെ അടുത്തെത്തുകയും ചെയ്യുന്നതാണ് പരസ്യത്തിന്‍റെ തുടക്കം. കോൺഗ്രസ് പാർട്ടി ഓഫിസിനോട് സമാനത തോന്നുന്ന വിധത്തിലാണ് പരസ്യത്തിലെ ഓഫിസ് സജ്ജീകരിച്ചിട്ടുള്ളത്. ദൃശ്യങ്ങളിലെ പ്രായമയ സ്ത്രീയും ചെറുപ്പക്കാരനും സോണിയയും രാഹുലുമാണെന്ന് കൃത്യമായി തോന്നിപ്പിക്കുന്നുമുണ്ട്.
'ഖതം' എന്ന വാക്കാണ് ചെറുപ്പക്കാരൻ പരസ്യത്തിൽ ഊന്നിപ്പറയുന്നത്. 2019ലെ പാർലമെന്‍റ് െതരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദി സർക്കാറിനെതിരായ പ്രചാരണങ്ങളിൽ രാഹുൽ ഏറെ ഉപയോഗിച്ച പ്രയോഗമാണിത്. പരസ്യത്തിൽ സങ്കേത് ഭോസാലെയാണ് ചെറുപ്പക്കാരനായി പ്രത്യക്ഷപ്പെടുന്നത്. രാഹുലിന്‍റെ ഭാവഹാവാദികളും സംഭാഷണശൈലിയും ബോധപൂർവം പരസ്യത്തിൽ അുനുകരിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ പരസ്യം പ്രത്യക്ഷപ്പെട്ടതോടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി സ്ഥാപനത്തിന് മുന്നിലെത്തുകയായിരുന്നു. മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ പ്രതിഷേധം കനപ്പിച്ചതോടെ പൊലീസെത്തിയാണ്നിയന്ത്രിച്ചത്. പിന്നാലെ, യൂട്യൂബിൽനിന്ന് പരസ്യം പിൻവലിക്കുകയായിരുന്നു. എന്നാൽ, ഈ വിഷയത്തിൽ കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.