പട്ന: അപ്രതീക്ഷിതമായി ജീവിതത്തോട് വിടപറഞ്ഞ ജനപ്രിയ ബോളിവുഡ് നടൻ സുശാന്ത് സിങ് രജപുത്തിന്റെ ബന്ധു ദിവ്യ ഗൗതം ബിഹാർ നിയമസഭയിലേക്ക് മൽസരിക്കുന്നു. പട്നയിലെ ദിഗ മണ്ഡലത്തിൽ നിന്ന് സി.പി.ഐ(എം.എൽ) സീറ്റിലാണ് ദിവ്യ ജനവിധി തേടുന്നത്. സുശാന്തിന്റെ അടുത്ത ബന്ധു എന്ന നിലയിൽ മാത്രമല്ല, ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഭാഗമായി കടന്നുവന്ന വ്യക്തിയെന്ന നിലയിലും ഇവരുടെ സ്ഥാനാർഥിത്വം ശ്രദ്ധ പിടിച്ചുപറ്റുന്നു.
ശക്തമായ രാഷ്ട്രീയ അവബോധമുള്ള പശ്ചാത്തലമാണ് ദിവ്യയുടേത്. മാസ് കമ്യൂണിക്കേഷനിൽ പട്ന യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി. കോളജ് ജീവിതം തൊട്ടേ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 2012ൽ പട്ന യൂനിവേഴ്സിറ്റി യൂനിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.ഐയുടെ വിദ്യാർഥി സംഘടനയായ ‘ഐസ’യുടെ ടിക്കറ്റിൽ അവർ മൽസരിച്ചിരുന്നു.
പുറമെ, മികവുറ്റ അക്കാദമിക റെക്കോർഡുകൾക്കുടമയുമാണവർ. ബിഹാർ പബ്ലിക് സർവിസ് കമീഷന്റെ പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ യോഗ്യത നേടുകയും സൈപ്ല ഇൻസ്പെക്ടർ പോസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. യു.ജി.സി-നെറ്റ് യോഗ്യതയുള്ള ദിവ്യയിപ്പോൾ പി.എച്ച്.ഡി ചെയ്യുകയാണ്.
ദിവ്യ മൽസരിക്കുന്ന ദിഗ മണ്ഡലം നിലവിൽ ഭരിക്കുന്നത് എൻ.ഡി.എ സഖ്യകക്ഷിയായ ബി.ജെ.പിയാണ്. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 97,044വോട്ടുകൾക്ക് ബി.ജെ.പിയുടെ സഞ്ജീവ് ചൗരസ്യ വിജയിച്ചു. രണ്ടാംസ്ഥാനത്തുവന്ന സി.പി.ഐയുടെ ശശി യാദവ് 50,971 വോട്ടുകൾ നേടി.
നവംബർ 6,11 തിയതികളിൽ രണ്ടു ഘട്ടങ്ങളിലായാണ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്. നവംബർ 14നാണ് വോട്ടെണ്ണൽ. ദിവ്യ ഗൗതമിന്റെ വരവോടെ ദിഗ മണ്ഡലവും ശ്രദ്ധ പിടിച്ചുപറ്റുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.