ജസ്റ്റിസ് ധൂലിയ
ന്യൂഡൽഹി: നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടിക പുതുക്കൽ നടപടികളിലെ പൗരത്വ രേഖകളുമായി ബന്ധപ്പെട്ട നിബന്ധനകൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സുധാൻഷു ധൂലിയ. പൗരത്വം തെളിയിക്കാൻ ജനങ്ങളിൽ നിന്ന് രേഖകൾ നിർബന്ധപൂർവം ആവശ്യപ്പെടുന്നത് പൗരാവകാശങ്ങളെ ഹനിക്കുന്ന 'പുറന്തള്ളൽ രാഷ്ട്രീയ'മാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കപിൽ സിബലുമായുള്ള 'ദിൽ സേ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ നടപടിക്രമങ്ങൾ പൗരന്മാരുടെ മേൽ അന്യായമായ ബാധ്യത അടിച്ചേൽപ്പിക്കുകയാണെന്നും, ഇത് വോട്ടവകാശം എന്ന മൗലികാവകാശത്തെ അപകടത്തിലാക്കുന്നുവെന്നും ജസ്റ്റിസ് ധൂലിയ വാദിച്ചു. പൗരത്വം തെളിയിക്കുന്നതിന് പാസ്‌പോർട്ട് ഒരു സാധുവായ രേഖയാണോ എന്നതിനെച്ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന ശക്തമായ തർക്കങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ ഈ പരാമർശങ്ങൾ വന്നിരിക്കുന്നത്.
ഭരണഘടനാ നിർമാണ വേളയിൽ ഇങ്ങനെയൊരു സമീപനം ഭരണഘടനാ ശില്പികൾ ഉദ്ദേശിച്ചിരുന്നില്ലെന്നും നിയമപരമായ മുൻവിധി പൗരത്വത്തിന് അനുകൂലമായിരിക്കണമെന്നും ജസ്റ്റിസ് ധൂലിയ ചൂണ്ടിക്കാട്ടി. ജനന സർട്ടിഫിക്കറ്റ് പോലുള്ള രേഖകളില്ലാത്തതിന്റെ പേരിൽ പൗരത്വമോ വോട്ടവകാശമോ നിഷേധിക്കരുത്. ‘നിങ്ങൾ ഇന്ത്യയിലാണെങ്കിൽ, നിങ്ങൾ ഇന്ത്യൻ പൗരനാണെന്നതാണ് നിയമപരമായ മുൻവിധി. പൗരത്വം തെളിയിക്കാൻ പൗരൻ ബാധ്യസ്ഥനല്ല, മറിച്ച് ഒരാൾ പൗരനല്ലെന്ന് തെളിയിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്,’ ധൂലിയ വ്യക്തമാക്കി.
എല്ലാ സർക്കാർ നയങ്ങളും പൗരന്മാർക്കെല്ലാം പ്രയോജനകരമാകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും, കൃത്യമായ രേഖകളില്ലാത്തതിന്റെ പേരിലോ അല്ലെങ്കിൽ ശക്തമായ കാരണങ്ങളില്ലാതെയോ ഒരാളുടെ പൗരത്വം ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പൗരത്വം തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതിലെ അയുക്തി വ്യക്തമാക്കുന്നതിനായി ജസ്റ്റിസ് ധൂലിയ തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെച്ചു. താൻ വീട്ടിലാണ് ജനിച്ചതെന്നും, വിഭജനകാലത്ത് ജനിച്ച ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ കാര്യത്തിലെന്നപോലെ അത്തരമൊരു സാഹചര്യം അക്കാലത്ത് സാധാരണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെപ്പോലെ ജനന സർട്ടിഫിക്കറ്റില്ലാത്ത അസംഖ്യം ആളുകൾ ഇനിയുമുണ്ട് എന്ന വസ്തുതയും അദ്ദേഹം ഓർമിപ്പിച്ചു.
പാസ്‌പോർട്ട് എന്നത് വെറും യാത്രാ രേഖയാണെന്ന സർക്കാർ നിലപാടിനെയും അദ്ദേഹം പരിഹസിച്ചു. ഒരു ഇന്ത്യൻ പൗരനാണെങ്കിൽ മാത്രമേ പാസ്‌പോർട്ട് ലഭിക്കൂ എന്ന നിയമമുള്ളപ്പോൾ, പാസ്‌പോർട്ട് കൈവശമുള്ള വ്യക്തിക്ക് എങ്ങനെ പൗരനല്ലാതിരിക്കാൻ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ പാസ്‌പോർട്ട് പൗരത്വത്തിന്റെ തെളിവായി സ്വീകരിക്കുമ്പോൾ, ഇന്ത്യയിൽ മാത്രം എന്തിന് അത് നിഷേധിക്കപ്പെടുന്നുവെന്നും അദ്ദേഹം ചോദിച്ചു.
വോട്ടർ പട്ടിക പരിശോധിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാർക്ക് നൽകിയിരിക്കുന്ന അധികാരം അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒരാളുടെ പൗരത്വം ചോദ്യം ചെയ്യാനും വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കാനും ഇവർക്ക് അധികാരം നൽകുന്നത് ജനാധിപത്യത്തിന് ഗുണകരമല്ല. അതൊരു അപകടകരമായ പ്രവണതയാണ്. ഈ നടപടികൾ വോട്ടർമാരിൽ അനാവശ്യമായ ഭീതി പടർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ഒരാൾ പൗരനല്ലെന്ന് തെളിയിക്കേണ്ട ബാധ്യത വ്യക്തിയുടേതല്ല, ഭരണകൂടത്തിന്റേതാണ് എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.'ഞാൻ ഇവിടെ താമസിക്കുകയാണെങ്കിൽ, ഞാൻ എന്തിന് ഇവിടെ താമസിക്കുന്നു എന്നതായിരിക്കും മുൻവിധി? ഞാൻ മറ്റൊരു രാജ്യത്തെ പൗരനാണെങ്കിൽ, ഞാൻ വിസയിലാണ് ഇവിടെ വന്നത്, തിരിച്ചുപോകുകയും ചെയ്യും. എന്നാൽ അങ്ങനെയല്ലെങ്കിൽ, ഞാൻ ഇന്ത്യൻ പൗരനാണ്. ഇനി ഞാൻ ഇന്ത്യൻ പൗരനല്ലെങ്കിൽ അത് തെളിയിക്കേണ്ടത് ഭരണകൂടമാണ്'- ധൂലിയ പറഞ്ഞു.
നേരത്തെ, മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോക്കൂറും ഇതേ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. പാസ്‌പോർട്ട് പൗരത്വത്തിന്റെ തെളിവല്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്നും ഇത് ഭരണഘടനാപരമായ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പൗരത്വ വിഷയത്തിൽ ജുഡീഷ്യറിയിലെ ഉന്നതർ ഉയർത്തുന്ന ഈ വിമർശനങ്ങൾ കേന്ദ്ര സർക്കാരിന് വലിയ രാഷ്ട്രീയ തലവേദനയാകുമെന്നാണ് നിരീക്ഷകർ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.