ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിക്ക് ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നും ഇത് തുടക്കം മാത്രമാണെന്നും സ്ഥാപകനും സമര നേതാവുമായ അഭിജീത് ദീപ്കെ. ഇന്ന് രാവിലെയാണ് ദീപ്കെ ഫോളോവേഴ്സിനായി സമൂഹ മാധ്യമത്തിൽ വീഡിയോ പങ്കുവെച്ചത്. വളരെ ആശ്വാസത്തോടെയുള്ളതായിരുന്നു ദീപ്കെയുടെ സന്ദേശം.
"അടുത്തതായി എന്തുചെയ്യണമെന്നോ അല്ലെങ്കിൽ വൈകുന്നേരം വരെ എന്ത് സംഭവിക്കുമെന്നോ ചിന്തിക്കാതെ എനിക്ക് ഉറങ്ങാനും എന്റെ കിടപ്പുമുറിയിൽ ഉണരാനും കഴിഞ്ഞു," അദ്ദേഹം പറഞ്ഞു. 37 ദിവസത്തെ പ്രതിഷേധത്തെ 'വളരെ, വളരെ ബുദ്ധിമുട്ടേറിയത്' എന്നായിരുന്നു ദീപ്കെ വിശേഷിപ്പിച്ചത്.
"37 ദിവസമായി ജന്തർമന്തറിൽ കാത്തിരുന്ന എല്ലാ ആളുകൾക്കും, നിങ്ങളിൽ ഓരോരുത്തർക്കും ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഈ രാജ്യത്തിന് വേണ്ടി നിങ്ങൾ ചെയ്ത കാര്യങ്ങളെ ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു എന്ന് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു," വീഡിയോയിൽ അദ്ദേഹം പറഞ്ഞു. സമരത്തിൽ പങ്കെടുക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും നന്ദി പറഞ്ഞ ദീപ്കെ, വിമർശനങ്ങൾ കാര്യങ്ങൾ വിജയകരമായി നടപ്പിലാക്കാൻ സഹായിച്ചുവെന്നും കൂട്ടിച്ചേർത്തു.
കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) നേതൃത്വത്തിൽ വിദ്യാർഥികളും യുവാക്കളും നടത്തിയ പ്രക്ഷോഭത്തിന് വഴങ്ങി ധർമ്മേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. സമരക്കാരുടെ മറ്റ് ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുകയും ചെയ്തതോടെ ഇന്നലെ വൈകീട്ടാണ് ജന്തർമന്തറിലെ സമരപ്പന്തൽ പൊളിച്ച് ദീപ്കെ അടക്കമുള്ള നേതാക്കൾ മടങ്ങിയത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഒരു പരാമർശത്തിന് മറുപടിയായി ആക്ഷേപഹാസ്യ രൂപേണ മെയ് മാസത്തിലാണ് ദീപ്കെ സി.ജെ.പിക്ക് (കോക്രോച്ച് ജനതാ പാർട്ടി) രൂപം നൽകിയത്. എന്നാൽ അത് പെട്ടെന്ന് തന്നെ രാജ്യത്തെ യുവജന മുന്നേറ്റമായി വളരുകയായിരുന്നു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാൻ രാജിവെക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. ദിവസങ്ങൾ കടന്നുപോകുന്നതിന് അനുസരിച്ച് സമരത്തിന് പിന്തുണ കൂടിക്കൊണ്ടിരുന്നു. ആയിരക്കണക്കിന് 'പാറ്റകൾ' തലസ്ഥാനത്തിന്റെ ഹൃദയം കീഴടക്കി. ഡൽഹി സമരമുഖമായി മാറി. ഇതോടെ പ്രധാൻ രാജിവെച്ചു. പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് സർക്കാർ ഉറപ്പ് നൽകുകയും, സി.ജെ.പി തങ്ങളുടെ സമരം അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ലെന്നാണ് ദീപ്കെ പറയുന്നത്. പലരും സംശയങ്ങൾ പ്രകടിപ്പിച്ചിട്ടും തന്റെ സി.ജെ.പിയെ പിന്തുണച്ചവർക്ക് അദ്ദേഹം നന്ദി പറഞ്ഞു. ടൈഫോയ്ഡ് പിടിപെട്ട് പനിയോടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. ഇന്നലെ ജന്തർമന്തറിൽ വെച്ച് എല്ലാവർക്കും നേരിട്ട് നന്ദി പറയാൻ കഴിയാത്തതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞ ജൂൺ 20-നാണ് സി.ജെ.പി. ജന്തർമന്തറിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.