ആഗ്ര: ഉത്തർപ്രദേശിൽ ആഗ്രയിൽ യമുന നദിയിൽ കുളിക്കാനിറങ്ങിയ ആറ് പെൺകുട്ടികൾ മുങ്ങിമരിച്ചു. സിക്കന്ദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വയലിൽ ജോലി ചെയ്ത ശേഷം പെൺകുട്ടികൾ നദിയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ചൂടിൽ നിന്ന് രക്ഷപ്പെടാൻ നദിയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. മണിക്കുറുകളുടെ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ആദ്യം നദീ തീരത്ത് കളിക്കുകയും വിഡിയോ എടുക്കുകയും ചെയ്യുന്നതാണ് ആദ്യം കണ്ടതെന്നും പിന്നീട് റീലെടുക്കാൻ ആഴത്തിലേക്ക് പോയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നുവെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവം നടന്നയുടൻ നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മരിച്ച ആറ് പെൺകുട്ടികളും ഒരേ കൂട്ടുകുടുംബത്തിൽപ്പെട്ടവരും സമീപ ഗ്രാമവാസികളുമാണ്.
നദിക്കരയിൽ കൃഷിയിടമുണ്ട്,അവിടെയാണ് ഇവർ ജോലി ചെയ്തിരുന്നത്. അമിതമായ ചൂട് കാരണം ഇവർ കുളിക്കാനിറങ്ങിയതാണ്. ഇങ്ങനെയൊരു ദുരന്തം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് പെൺകുട്ടിയുടെ ബന്ധു പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ദുരന്ത ബാധിത കുടുംബങ്ങൾക്ക് ആവശ്യമായ സഹായവും പിന്തുണയും നൽകുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.