ന്യൂഡൽഹി: നവംബർ 10ന് നടന്ന ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ ഉൾപ്പെട്ട നാല് ഡോക്ടർമാരുടെ രജിസ്ട്രേഷൻ ദേശീയ മെഡിക്കൽ കമീഷൻ റദ്ദാക്കി. മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസമിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നീ ഡോക്ടർമാരുടെ ഇന്ത്യൻ മെഡിക്കൽ രജിസ്റ്റർ (ഐ.എം.ആർ), നാഷണൽ മെഡിക്കൽ രജിസ്റ്റർ (എൻ.എം.ആർ) എന്നിവയിലെ അംഗത്വം അടിയന്തര പ്രാബല്യത്തോടെ റദ്ദാക്കിക്കൊണ്ട് കമ്മീഷൻ നോട്ടീസ് പുറപ്പെടുവിച്ചു.
ഈ ഡോക്ടർമാർക്ക് "ഇനി ഇന്ത്യയിൽ എവിടെയും ഡോക്ടറായി പ്രാക്ടീസ് ചെയ്യാനോ മെഡിക്കൽ അപ്പോയിന്റ്മെന്റ് നടത്താനോ കഴിയില്ല" എന്ന് നോട്ടീസിൽ പറയുന്നു.
ജമ്മു കശ്മീർ പോലീസും ജമ്മു കശ്മീർ, ഉത്തർപ്രദേശ് മെഡിക്കൽ കൗൺസിലുകളും ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഡോക്ടർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കിയതെന്ന് എൻ.എം.സിയുടെ ഉത്തരവിൽ പറയുന്നു. തീവ്രവാദക്കേസിൽ ഉൾപ്പെട്ടതായി പ്രാഥമികമായി വിലയിരുത്താൻ കഴിയുന്നുണ്ട്. ഇതൊന്നും മെഡിക്കൽ എത്തിക്സുമായി പൊരുത്തപ്പെടുന്നില്ല എന്നും ഉത്തരവിൽ പറയുന്നു.
മെഡിക്കൽ പ്രൊഫഷനിൽ നിന്ന് പ്രതീക്ഷിക്കുന്ന സത്യസന്ധത, ഔചിത്യം, വിശ്വാസ്യത എന്നിവയിൽ നിന്നും തികച്ചും വിരുദ്ധമായ പെരുമാറ്റമാണ് ഈ ഡോക്ടർമാരിൽ നിന്നും ഉണ്ടായത്.
മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസമിൽ ഷക്കീൽ എന്നീ മൂന്ന് ഡോക്ടർമാരുടെ രജിസ്ട്രേഷൻ ആദ്യമേ തന്നെ ജമ്മു കശ്മീർ മെഡിക്കൽ കൗൺസിൽ റദ്ദാക്കിയിരുന്നു. പിന്നീടാണ് ഉത്തർപ്രദേശ് മെഡിക്കൽ കൗൺസിൽ ഷഹീൻ സയീദിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയത്. ദേശീയ മെഡിക്കൽ കമീഷൻ ഇവരുടെ രജിസ്ട്രേഷൻ റദ്ദാക്കിയതോടെ രാജ്യത്തെവിടെയും ഇവർക്ക് പ്രാക്ടീസ് ചെയ്യാനാകില്ല.
എല്ലാ സംസ്ഥാന മെഡിക്കൽ കൗൺസിലുകളോടും അവരുടെ രേഖകൾ അപ്ഡേറ്റ് ചെയ്യാനും നാല് പേരിൽ ആരും ഒരു സാഹചര്യത്തിലും എവിടെയും പ്രാക്ടീസ് തുടരുന്നില്ലെന്ന് ഉറപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഡൽഹിക്ക് പുറമെ ഹരിയാനയിലും പഞ്ചാബിലും ഉത്തർപ്രദേശിലും വ്യാപക പരിശോധനയും അറസ്റ്റും തുടരുകയാണ്. ഉത്തർപ്രദേശ് ഭീകര വിരുദ്ധ സ്ക്വാഡ് കാൺപൂരിൽനിന്ന് മെഡിക്കൽ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. ജമ്മു-കശ്മീരിലെ അനന്ത്നാഗ് സ്വദേശിയായ ഡോ. മുഹമ്മദ് ആരിഫ് (32) ആണ് പിടിയിലായത്.
സർക്കാർ ഉടമസ്ഥതയിലുള്ള ഗണേഷ് ശങ്കർ വിദ്യാർഥി മെമ്മോറിയൽ (ജി.എസ്.വി.എം) മെഡിക്കൽ കോളജിൽ ഒന്നാം വർഷ ഡി.എം (കാർഡിയോളജി) വിദ്യാർഥിയാണ് ഇയാൾ. നസീർബാദ് അശോക് നഗറിൽ ഇയാൾ വാടകക്ക് താമസിക്കുന്ന സ്ഥലത്തും പൊലീസ് പരിശോധന നടത്തി. ഇയാളുടെ മൊബൈൽ ഫോണും ലാപ്ടോപ്പും ഫോറൻസിക് പരിശോധനക്കായി പിടിച്ചെടുത്തു. തുടർന്ന് ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് കൊണ്ടുപോയി.
ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റുള്ളവർക്കൊപ്പമിരുത്തി ഇയാളെ ചോദ്യം ചെയ്യുമെന്നാണറിയുന്നത്. അതിനിടെ, പാകിസ്താന്റെ ഐ.എസ്.ഐ പിന്തുണയുള്ള ഗ്രനേഡ് ആക്രമണ സംഘത്തിലെ 10 പേരെ പിടികൂടിയതായി പഞ്ചാബ് പൊലീസ് അറിയിച്ചു. ‘വൈറ്റ് കോളർ ഭീകര സംഘ’വുമായി ബന്ധമുണ്ടെന്ന് കരുതുന്ന 10 പേരെ കശ്മീരിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു. ഇതിൽ മൂന്നുപേർ സർക്കാർ ജീവനക്കാരാണ്. അനന്ത്നാഗ്, പുൽവാമ, കുൽഗാം ജില്ലകളിൽ രാത്രി റെയ്ഡ് നടത്തിയാണ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, പൊട്ടിത്തെറിച്ച ഹ്യൂണ്ടായി ഐ20 കാറിലുണ്ടായിരുന്നത് കശ്മീർ പുൽവാമയിൽനിന്നുള്ള ഡോക്ടർ ഉമർ നബിയാണെന്ന് ഡി.എൻ.എ പരിശോധനയിൽ വ്യക്തമായെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉമറിന്റെ മാതാവിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും ശേഖരിച്ച സാമ്പിളുകളുമായി താരതമ്യം ചെയ്താണ് പൊരുത്തം സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്.
കാറുമായി ഉമർ ഡൽഹിൽ എത്തുന്നതിന്റെയും ഡൽഹിയിൽ വിവിധ സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങുന്നതിന്റെയും കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഉമറുമായി ബന്ധപ്പെട്ട മൂന്നാമതൊരു കാർകൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസം ചുവന്ന ഇക്കോസ്പോട്ട് കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഉമർ ജോലി ചെയ്തിരുന്ന ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ പാർക്കിങ് ഏരിയയിൽനിന്ന് മാരുതി ബ്രസ കാർ കസ്റ്റഡിയിലെടുത്തത്. സ്ഫോടനത്തിൽ പരിക്കേറ്റ് എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. ഇതോടെ മരണം 13 ആയി. 28 പേർക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.