വെള്ളച്ചാട്ടത്തിൽ കുളിച്ച നാല് കുട്ടികൾ പത്ത് ദിവസത്തിനിടെ മരിച്ചു; ദുരൂഹ മരണത്തിൽ അന്വേഷണം
ഭോപാൽ: മധ്യപ്രദേശിലെ ശിവപുരിയിൽ വെള്ളച്ചാട്ടത്തിൽ കുളിച്ച് മടങ്ങിയതിന് പിന്നാലെ പത്ത് ദിവസത്തിനിടെ ഒരേ കുടുംബത്തിലെ നാല് കുട്ടികൾ മരിച്ചു. പനി, വയറുവേദന, ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.
ഫിസിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ തൻവീർ അഹമ്മദിന്റെ കുടുംബവും ബന്ധുക്കളുമടക്കം 16ഓളം പേരാണ് ആഗസ്റ്റ് 16ന് ഗോറ ടിലക്ക് സമീപത്തെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയത്. തിരികെ എത്തിയതിന് പിന്നാലെ പലർക്കും അസുഖം ബാധിക്കുകയായിരുന്നു.
തുടർന്ന് നാല് കുട്ടികളുടെ ആരോഗ്യനില ഗുരുതരമായി. മരിച്ചവരിൽ മൂന്ന് പേർ സഹോദരങ്ങളാണ്. നാലാമത്തെയാൾ ബന്ധുവിന്റെ മകനാണ്. തൻവീർ അഹമ്മദിന്റെ 14കാരനായ മകൻ താഹിറിനാണ് ആദ്യം രോഗലക്ഷണങ്ങൾ കണ്ടത്. ആഗസ്റ്റ് 18ന് പനി, ഛർദി, വയറിളക്കം, വയറുവേദന എന്നിവയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ പ്ലേറ്റ്ലെറ്റ് എണ്ണം അതിവേഗം കുറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം കുട്ടി മരിക്കുകയായിരുന്നു.
ഇതിന് പിന്നാലെ തൻവീറിന്റെ സഹോദരിയുടെ 19കാരനായ മകൻ അയാസിനും രോഗലക്ഷണങ്ങൾ പിടിപെട്ടു. ശിവപുരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച അയാസിനെ പിന്നീട് ആരോഗ്യനില മോശമായതോടെ ഗ്വാളിയോറിലേക്ക് മാറ്റി. ആഗസ്റ്റ് 23ന് ചികിത്സക്കിടെ അയാസും മരിച്ചു. പരിശോധനയിൽ അണുബാധ കണ്ടെത്തിയതായി കുടുംബം അറിയിച്ചു.
തുടർന്ന് തൻവീറിന്റെ ഒമ്പതും പതിനൊന്നും വയസ്സുള്ള മക്കളായ താരൂഫിനും തസീഫിനും പനി ബാധിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആഗസ്റ്റ് 31ന് രാവിലെ താരൂഫും അന്ന് വൈകിട്ട് തന്നെ തസീഫും മരിച്ചു. വെള്ളച്ചാട്ടത്തിൽ കുളിച്ചതിന് പിന്നാലെ കുട്ടികൾക്ക് അസുഖം ബാധിച്ചതിനാൽ അണുബാധയാണെന്നാണ് സംശയം. അതേസമയം, ഇക്കാര്യം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിൽ ആരോഗ്യവകുപ്പ് വെള്ളച്ചാട്ടത്തിൽ കുളിച്ച ഏകദേശം 62 പേരിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചതായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ദിനേശ് ചന്ദ് ശുക്ല അറിയിച്ചു. വെള്ളച്ചാട്ടത്തിലെ വെള്ളത്തിന്റെ സാമ്പിളും പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. പരിശോധനക്കിടെ കുടുംബത്തിലെ മൂന്ന് പെൺകുട്ടികൾക്കും ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. ഇവരെ വിദഗ്ധ ചികിത്സക്കായി ഗ്വാളിയോറിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.