അസാധാരണ വലിപ്പം; നേപ്പാളിൽനിന്ന് ഒഴുകിയെത്തുന്ന മീനുകൾ കഴിക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ്

പട്ന: നേപ്പാള്‍ മിന്നൽ പ്രളയത്തിന് പിന്നാലെ അതിര്‍ത്തിയിലെ നദികളിലൂടെ ഒഴുകിയെത്തുന്ന മത്സ്യങ്ങള്‍ കഴിക്കരുതെന്ന് ബിഹാർ സർക്കാറിന്റെ മുന്നറിയിപ്പ്. നദികളിലെ മത്സ്യങ്ങള്‍ക്ക് അസാധാരണമായ വലിപ്പമുണ്ടെന്നും ഇത് കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാ​യേക്കാമെന്നുമാണ് ജനങ്ങൾക്ക് നൽകിയ മുന്നറിയിപ്പ്. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ മീൻ പിടിക്കാനോ വിൽക്കാനോ കഴിക്കാനോ പാടില്ലെന്ന് ജനങ്ങളോട് സർക്കാർ നിർദേശിച്ചു.

നേപ്പാളിൽ നിന്നുള്ള പ്രളയജലം ഗണ്ഡക് നദിയിലേക്ക് പ്രവേശിച്ചതോടെയാണ് വെസ്റ്റ് ചമ്പാരൻ, ഗോപാൽഗഞ്ച് ജില്ലകളിലെ ജലാശയങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും അസാധാരണ മത്സ്യങ്ങളെ കണ്ടെത്തിയത്. പ്രളയസമയത്ത് മത്സ്യങ്ങൾ ചത്ത മൃഗങ്ങൾ, ജൈവമാലിന്യം, മലിനജലം എന്നിവയുമായി സമ്പർക്കത്തിൽ വരാനുള്ള സാധ്യതയുണ്ട്. അതിനാൽ മത്സ്യങ്ങളിൽ ബാക്ടീരിയ, ഫംഗസ്, വൈറസ് ബാധയുണ്ടാകാമെന്നും ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. മത്സ്യങ്ങളുടെ ഇനം തിരിച്ചറിയുകയും കഴിക്കാൻ സുരക്ഷിതമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നതുവരെ ജാഗ്രത പാലിക്കാനാണ് സർക്കാർ നിർദേശം.

നേപ്പാളിലെ പ്രളയത്തെ തുടർന്ന് തൃശൂലി നദിയിലെ വെള്ളം സംസ്ഥാനത്തിന്റെ വടക്കൻ മേഖലയിലെ ഗന്ധക്, കോസി നദികൾ വഴി ബിഹാറിലേക്ക് ഒഴുകിയെത്തുകയാണ്. ത്രിശൂലി നദിയിൽ കാണപ്പെടുന്ന ഗൂഞ്ച് കാറ്റ്‌ഫിഷ് ആയിരിക്കാം ബിഹാറിലെത്തിയ മത്സ്യങ്ങളെന്ന സംശയം ഉയർന്നിരുന്നു. എന്നാൽ മത്സ്യങ്ങളുടെ ഇനം സ്ഥിരീകരിച്ചിട്ടില്ല.

വലിയ മത്സ്യങ്ങൾ കഴിച്ചതിന് പിന്നാലെ ചിലർക്ക് ഛർദി, വയറിളക്കം, വയറുവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ജാഗ്രതാ നിർദേശം നൽകിയത്. വെസ്റ്റ് ചമ്പാരൻ, ഗോപാൽഗഞ്ച് ഉൾപ്പെടെ ഗണ്ഡക് നദീതട പ്രദേശങ്ങളിലെ ജനങ്ങളോട് പ്രളയജലത്തിൽനിന്ന് പിടിക്കുന്ന മത്സ്യങ്ങൾ വാങ്ങുകയോ വിൽക്കുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്ന് ബിഹാർ ഫിഷറീസ് വിഭാഗം നിർദേശിച്ചു. പ്രളയകാലത്ത് രോഗവ്യാപനം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മുൻകരുതൽ നടപടി. പ്രളയബാധിത മേഖലകളിൽ സാധാരണ മത്സ്യങ്ങളിൽനിന്ന് വ്യത്യസ്തമായി തോന്നുന്ന മത്സ്യങ്ങൾ ലഭിച്ചാൽ അവ ഭക്ഷിക്കാതെ അധികൃതരെ അറിയിക്കാനാണ് നിർദേശം.

Tags:    
News Summary - Nepal Floods Bring Unusual Fish to Bihar Govt Warns Public

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.