ആനന്ദബസാർ പത്രിക ഓഫീസ്

'കാവി ഗുണ്ടായിസം' തലക്കെട്ട്; ആനന്ദബസാർ പത്രികയുടെ ഓഫീസിന് നേരെ ഹിന്ദുത്വ പ്രവർത്തകരുടെ അതിക്രമം

കൊൽക്കത്ത: പ്രമുഖ ബംഗാളി ദിനപത്രമായ 'ആനന്ദബസാർ പത്രിക'യുടെ കൊൽക്കത്തയിലെ ഹെഡ് ഓഫീസിന് നേരെ ഹിന്ദുത്വ പ്രവർത്തകരുടെ പ്രതിഷേധവും കയ്യേറ്റവും. ജാദവ്പൂർ സർവകലാശാലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് പത്രം ഒന്നാം പേജിൽ നൽകിയ വാർത്തയിൽ 'കാവി ഗുണ്ടായിസം' എന്ന തലക്കെട്ട് ഉപയോഗിച്ചതിൽ പ്രകോപിതരായാണ് പ്രവർത്തകർ ഓഫീസിന് മുന്നിൽ തടിച്ചുകൂടിയത്. പത്രത്തിന്റെ പ്രധാന പ്രവേശന കവാടത്തിലെ വെളുത്ത തൂണുകളിൽ പ്രവർത്തകർ ബലമായി കാവി പെയിന്റടിക്കുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. പോലീസുകാർ നോക്കിനിൽക്കെയായിരുന്നു അക്രമം.

കാവി വസ്ത്രങ്ങളും തലപ്പാവുകളും ധരിച്ചെത്തിയ സംഘം 'ഭഗവ കാ അപമാൻ നഹി സഹേഗാ ഹിന്ദുസ്ഥാൻ' (കാവിയുടെ അധിക്ഷേപം ഹിന്ദുസ്ഥാൻ സഹിക്കില്ല), 'ആനന്ദബസാർ പത്രിക തുലയട്ടെ' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ഒരു മണിക്കൂറോളം ഓഫീസിന് മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ജാദവ്പൂർ സർവകലാശാലയിൽ അഖില ഭാരതീയ വിദ്യാർഥി പരിഷത്തും (എ.ബി.വി.പി) ഇടത് വിദ്യാർഥി സംഘടനകളും തമ്മിലുണ്ടായ സംഘർഷത്തെക്കുറിച്ചുള്ള വാർത്തയിലാണ് പത്രം 'ഗെരുവാ ഗുണ്ടാമി' എന്ന വാക്ക് ഉപയോഗിച്ചത്. ഹിന്ദു മതത്തിന്റെ വിശുദ്ധ പ്രതീകമായ കാവി നിറത്തെ അക്രമങ്ങളുമായി കൂട്ടിവായന നടത്തിയത് ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു സംഘപരിവാർ സംഘടനകളുടെ ആരോപണം.

സംഭവവുമായി ബന്ധപ്പെട്ട് ആനന്ദബസാർ പത്രിക പത്രാധിപർ ഈശാനി ദത്ത റോയ്, ചീഫ് റിപ്പോർട്ടർ സോമ മുഖർജി എന്നിവരുൾപ്പെടെയുള്ള എഡിറ്റോറിയൽ സംഘത്തിനെതിരെ ബോബസാർ പോലീസ് സ്റ്റേഷനിൽ ബിഎൻഎസ് 196, 299 വകുപ്പുകൾ പ്രകാരം നേരത്തെ കേസെടുത്തിരുന്നു. പത്രം മാപ്പുപറയണമെന്ന് ബിജെപി നേതാക്കളും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മാധ്യമസ്ഥാപനത്തിന് നേരെ പരസ്യമായി നടന്ന അതിക്രമത്തെയും മാധ്യമപ്രവർത്തകർക്കെതിരെ ക്രിമിനൽ കേസെടുത്ത നടപടിയെയും പ്രസ് അസോസിയേഷനും ഇന്ത്യൻ വിമൻസ് പ്രസ് കോർപ്സും ശക്തമായി അപലപിച്ചു. ജനാധിപത്യത്തിൽ പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടുത്ത കടന്നുകയറ്റമാണിതെന്നും കേസ് അടിയന്തരമായി പിൻവലിക്കണമെന്നും മാധ്യമ സംഘടനകൾ ആവശ്യപ്പെട്ടു.

Tags:    
News Summary - Hindutva Activists Target Anandabazar Patrika Office in Kolkata Over 'Gerua Gundami' Headline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.